വയനാട് ജില്ലയിലെ പ്രളയ മേഖലകളില്‍ ഡോ.കഫീല്‍ ഖാന് സന്ദര്‍ശനം നടത്തി
പനമരം:ഉത്തരപ്രദേശ് ഗോരഖ് പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ.കഫീല്‍ ഖാന് വയനാട് ജില്ലയിലെ പ്രളയ മേഖലകളില്‍ സന്ദര്‍ശനം നടത്തി.ഇന്നലെ പത്തര മണിയോടെ പനമരത്തെത്തിയ അദ്ദേഹം പരക്കുനി പ്രദേശത്താണ് സന്ദര്‍ശനം നടത്തിയത്. പൊയില്‍ ആദിവാസി കോളനിയും ഇദ്ദേഹം സന്ദര്‍ശിച്ചു.കുട്ടികളെ പരിശോധിക്കുകയും ആരോഗ്യ സംബന്ധമായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഉച്ച കഴിഞ്ഞു മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച അദ്ദേഹം പ്രളയ മേഖലയിലെ അനുഭവങ്ങള്‍ വിവരിച്ചു.നാല് ദിവസമായി കേരളത്തിലെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച ഇദ്ദേഹത്തോടൊപ്പം സഹോദരനുമുണ്ടായിരുന്നു.ആദിവാസികളില്‍ പുകയില ജന്യ രോഗങ്ങളും മദ്യപാനം കാരണമായി കടുത്ത ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഇവയിലേക്ക് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണ്ടതുണ്ട്, ടോയ്ലറ്റുകള്, ശുദ്ധജല ലഭ്യത എന്നിവയും ശ്രദ്ധിക്കേണ്ട മേഖലകളാണ്. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗരൂഗരാണ്, പ്രളയം നല്കുന്ന പാഠം കേരളത്തിന്റെ ഒരുമയാണ്. സര്‍ക്കാരും, ജനങ്ങളും സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ച് നേരിട്ടത് കൊണ്ടാണ് വളരെ വേഗത്തില്‍ ദുരന്തത്തെ അതിജയിക്കാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര പ്രദേശില്‍ നവജാത ശിശുക്കള്‍ മരണപ്പെട്ട സംഭവം രാജ്യത്തിന് നാണക്കേടുണ്ടാക്കി, സ്വാഭാവിക മരണം എന്ന് യോഗി ആദിത്യനാഥ് പറയുമ്പോഴും ഹൈകോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഓക്സിജന്റെ അഭാവം മൂലമെന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരെ ജാതി മത വര്‍ണ്ണ വ്യവസ്ഥയില്‍ വിഭജിക്കുന്ന രാഷ്ട്രീയം ഇനി ഇന്ത്യയില്‍ വിജയിക്കില്ലെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മാനന്തവാടി, പനമരം, കോട്ടത്തറ തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സാമൂഹ്യ പ്രവര്‍ത്തക മൃദുല ഭവാനി, സൈന്‍ പ്രവര്ത്തകന് മഹറൂഫ് കടന്നോളി, ജസീര്‍ കടന്നോളി, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍