പ്രളയക്കെടുതിയിലെ ഇരകള്‍ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി
പുല്‍പ്പള്ളി: പ്രളയക്കെടുതി മൂലം വീടുകളില്‍ വെള്ളം കയറിയ പെരിക്കല്ലൂര്‍ തോണിക്കടവ് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് പരാതി. പെരിക്കല്ലൂര്‍ തോണിക്കടവ് പ്രദേശങ്ങളില്‍ വെള്ളം കയറി വീട് നശിച്ച 30 ഓളം കുടുംബങ്ങളാണ് ആദ്യ ഗഡുവായ 10000 രൂപ ലഭിച്ചില്ലെന്ന് പരാതിയുന്നയിച്ചത്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ആനുകൂല്യം ലഭിച്ചപ്പോഴാണ് പെരിക്കല്ലൂര്‍ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഇതുവരെയും പണം ലഭിക്കാത്തത്. ഇവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയ മൂന്ന് കുടുംബങ്ങള്‍ക്ക് മാത്രമെ ആനുകൂല്യം നല്കിയിട്ടുള്ളു. വീടുകളില്‍ വെള്ളം കയറിയ മുപ്പതോളം കുടുംബങ്ങള്‍ക്ക് 10000 രൂപ പ്രകാരം നല്‍കുമെന്നും രണ്ടാം ഗഡുവായി ദുരിതാശ്വാസ ക്യാന്പില്‍ കഴിയുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നുമായിരുന്നു അധികൃതര്‍ അറിയിച്ചത്. പെരിക്കല്ലൂര്‍ തോണിക്കടവ് തേന്മാവിന്കടവ് പ്രദേശങ്ങളില്‍ ഒന്‍പതോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 21 ഓളം വീടുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്ത പ്രദേശം കൂടിയായിട്ടും ആനുകൂല്യം നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നാശനഷ്ടമുണ്ടാകുന്ന മുഴുവന്‍ ആളുകളുടെയും നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി നല്‍കിയിട്ടുണ്ടെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപ്പെട്ട് പണം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍