പ്രളയ ദുരിത ബാധിതര്‍ക്ക് താല്‍കാലിക വാസസ്ഥലം ഒരുക്കാന്‍ പ്രൊജക്ട് വിഷന്‍: വയനാട്ടില്‍ 520 വീടുകള്‍ നിര്‍മ്മിക്കും
![പ്രളയ ദുരിത ബാധിതര്‍ക്ക് താല്‍കാലിക വാസസ്ഥലം ഒരുക്കാന്‍ പ്രൊജക്ട് വിഷന്‍: വയനാട്ടില്‍ 520 വീടുകള്‍ നിര്‍മ്മിക്കും](http://opennewser.com/uploads/news/paralayabhathitharkkuthalkkalikavassthalam.jpg)
കല്‍പ്പറ്റ: പ്രളയ ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് താല്‍ക്കാലിക വാസസ്ഥലം ഒരുക്കാന്‍ തയ്യാറായി ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രൊജക്ട് വിഷന്‍ രംഗത്തെത്തി. വയനാട്ടില്‍ 520 കുടുംബങ്ങള്‍ക്ക് ചിലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് പ്രാഥമിക നടപടികള്‍ തുടങ്ങി.. പ്രചരണത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഭാഗമായി കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ മാതൃകാ ഭവനം നിര്‍മ്മിച്ചു. സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നിര്‍മ്മാണം. ദുരിതബാധിതര്‍ക്ക് സ്ഥിര ഭവന പദ്ധതി പൂര്‍ത്തീകരിക്കും വരെയുള്ള ഇടക്കാല ആശ്വാസം എന്ന നിലക്കാണ് െ്രെട ഫോര്‍ഡ് .ജി.ഐ. ഷീറ്റുകള്‍ ഉപയോഗിച്ച് 150 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും കക്കൂസും നിര്‍മ്മിക്കുന്നതെന്ന് നാഷണല്‍ കോഡിനേറ്റര്‍ സിബു ജോര്‍ജ് പറഞ്ഞു.
സുനാമി ദുരിത മേഖലയിലും ഭൂകമ്പാനന്തര നേപ്പാളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പ്രൊജക്ട് വിഷന്‍ ഇതേ രീതിയില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. 15000 രൂപ മാത്രം ചിലവുള്ള ഈ വീട് പരിശീലനം നേടിയ രണ്ട് പേര്‍ ചേര്‍ന്ന് ഒരു ദിവസം രണ്ടെണ്ണം നിര്‍മ്മിക്കും. കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍, ഉറവ്, എന്നിവയുടെ സാങ്കേതിക സഹകരണവും പഞ്ചായത്തുകളും ജില്ലാ ലൈഫ് മിഷന്‍, തൊഴിലുറപ്പ് പദ്ധതി, വൈദ്യുതി വകുപ്പ് , എന്നിവ കൂടാതെ ഗുണഭോക്താക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തവും ഉണ്ടാകും. പനമരം ഗ്രാമ പഞായത്തിലാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. പനമരത്ത് 136, മാനന്തവാടി നഗരസഭാ പരിധിയില്‍ 66, പൊഴുതന 36 എന്നിങ്ങനെ ആദ്യ ഘട്ട നിര്‍മ്മാണം ഉടന്‍ തുടങ്ങും. ജില്ലാ ഭരണകൂടം കൈമാറുന്ന ലിസ്റ്റ് അനുസരിച്ചാണ് നിര്‍മ്മാണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും. പ്രൊജക്ട് വിഷന്‍ ആദ്യഘട്ടത്തില്‍ 5000 ത്തിലധികം കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായം നല്‍കി. ഇനി 15 ലക്ഷം രൂപയുടെ കിറ്റും വിതരണം ചെയ്യും. നിരവധി പേര്‍ സംഭാവനയായി നല്‍കിയ പണം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും വീട് നിര്‍മ്മാണത്തില്‍ ഇനിയും സ്‌പോണ്‍സര്‍മാരെ ആവശ്യമുണ്ടന്നും ഇവര്‍ പറഞ്ഞു. എ.ഐ. എഫ്. ഒ , ഹാബിറ്റാറ്റ്, സുവര്‍ണ്ണ കര്‍ണാടക കേരള സമാജം, എന്നിവയും നിരവധി കമ്പനികളും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ടന്ന് രക്ഷാധികാരി ഫാ.തോമസ് ജോസഫ് തേരകം പറഞ്ഞു. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9448071973,9446030066 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ജോണി പാറ്റാനി, ഷനൂപ് ജോര്‍ജ്, ജോമോന്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍