പ്രളയബാധിതരോടൊപ്പം ഇടയശ്രേഷ്ഠന്റെ പൊന്നോണം
മാനുഷരെല്ലാരുമൊന്നുപോലെ എന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചുകൊണ്ട് മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപതാദ്ധ്യക്ഷന് പ്രളയ ദുരന്തത്തിനിരയായ ആദിവാസി സമൂഹത്തിനോടൊപ്പം ഓണസദ്യയില്‍ പങ്കെടുത്തു.പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കത്തിനടുത്ത് പുഴയോരങ്ങളില്‍ അധിവസിച്ചിരുന്നവരുടെ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പാക്കം ഗവ.എല്‍.പി.സ്ക്കൂള് ക്യാമ്പില്‍ അഭയം പ്രാപിച്ചവരോടൊപ്പമായിരുന്നു പിതാവിന്റെ ഓണസദ്യ. അടുത്ത നാളുകളില്‍ കേരളത്തിലുണ്ടായ പ്രളയം നമുക്ക് പുതിയ ജീവിത പാഠങ്ങള്‍ നല്‍കുന്നുണ്ടെന്നും, മാവേലി തമ്പുരാന്റെ കാലത്തേപ്പോലെ എല്ലാവരും വര്‍ണ്ണവര്‍ഗ, ജാതിമത വ്യത്യാസമില്ലാതെ ഒന്നുപോലെ വസിക്കാനുള്ള ആഹ്വാനമാണെന്നും പിതാവ് പറഞ്ഞു. നവകേരള നിര്‍മ്മിതിയോട് ചേര്‍ന്ന് സ്നേഹ കൂട്ടായ്മയില്‍ നവ വയനാട് കെട്ടിപ്പടുക്കാന്‍ ഈ പ്രളയം മൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും പിതാവ് പറഞ്ഞു.ബത്തേരി രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പ്രളയദുരിതരോടൊപ്പമുള്ള തിരുവോണ സദ്യയില്‍ ഫ്രണ്ട്സ് ഓഫ് വയനാട്, ശ്രേയസ്, റെയില്‍വേ ആക്ഷന്‍ കമ്മറ്റി ,വ്യാപാരി വ്യവസായി ഏകോപന സമിതി ,വൈസ് മെന്‍ ,ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, വൈ.എം.സി.എ, എന്നീ സംഘടനകളു പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ദിലീപ് കുമാര്‍, അഡ്വ.വേണുഗോപാല്‍, ഫാ.ജോര്‍ജ് കോടാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ബത്തേരി രൂപതാ പി.ആര്.ഒ.ഫാദര്‍ ടോണി കോഴി മണ്ണില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര, അഡ്വ.പി.എ.റഷീദ്, പി.എം.ജോയി, എന്‍.എം.ജോസ്, ജോളി നരിതൂക്കില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര് ജോയി, സെന്റ് മേരീസ് ചര്‍ച്ച് ട്രസ്റ്റി കുഞ്ഞുമോന്, സിന്ധു ബിനോയ്, രഘുദേവ്, ഷാജി പാണയംകാട്ടില് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍