പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം; സിപിഐഎം നിയമ നടപടിക്ക് ; പോലീസില്‍ പരാതി നല്കി
സി.പി.എം പനമരം ഏരിയാ സെക്രട്ടറി സുരേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന വ്യാജ ഫെയ്സ് ബുക്ക് പ്രചരണം ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുകയാണെന്നും പനമരത്തെ ക്യാമ്പില്‍ നിന്നെന്ന രീതിയിലുള്ള വ്യാജ ദൃശ്യവും ഇതിനൊപ്പം പ്രചരിക്കുന്നതായും സി പി ഐ (എം) ആരോപിച്ചു. വ്യാജ സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ സി.പി.എം പനമരം ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.പി.ഷിജു പനമരം പൊലീസില്‍ പരാതി നല്‍കിയതായും സി.പി.എമ്മിനെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ട സഖാക്കളെയും പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ നടത്തുന്ന ഇത്തരം വ്യാജ പ്രചരങ്ങളില്‍ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നും സി പി ഐ എം പ്രസ്താവനയില്‍ അറിയിച്ചു.രാഷ്ട്രീയ എതിരാളികളാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിക്കുന്നത്. ഇത്തരം വ്യാജപ്രചരങ്ങള്‍ നടത്തുന്നവരെയും, വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചകരെയും എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. മുഴുവന്‍ ഇത്തരം വ്യാജ പ്രചരണങ്ങളെ ജാഗ്രതയോടെ തുറന്നു കാണിക്കാന്‍ തയാറാകണമെന്ന് സിപിഐ എം അറിയിച്ചു.കഴിഞ്ഞ രണ്ടാഴ്ചയോളമായി നാട് എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളിലൂടെയാണ് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. കനത്ത മഴയും പ്രളയവും ഒരു വശത്ത് കനത്ത ദുരിതം സൃഷ്ടിച്ചപ്പോള്‍ മറുവശത്ത് വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമായിരുന്നു ദുരന്തമായി എത്തിയത്. പ്രളയത്തിലും മണ്ണിടിച്ചിലിലുമെല്ലാം കിടപ്പാടം നഷ്ടപ്പെട്ട് പതിനായിരങ്ങളായിരുന്നു ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞു വന്നിരുന്നത്. ഈ ദിവസങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയക്കെടുതുകളുടെയും മണ്ണിടിച്ചിലിന്റെയുമെല്ലാം ദുരന്തമുഖത്തും സി.പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും സഖാക്കള്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടെ കര്മ്മരംഗത്തായിരുന്നു. ദുരിതത്തിലായ ജനങ്ങള്‍ക്കൊപ്പം നിന്ന് സഖാക്കള്‍ നടത്തിയ ഇടപെടലുകള്‍ ഒരു ജനത ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നു. പനമരം ഏരിയയിലും പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ ദുരിതബാധിതര്ക്കൊപ്പമായിരുന്നു. ദുരിതകാലത്തും വിദ്വേഷത്തിന്റെ രാഷ്ട്രീയം കൈമുതലാക്കിയവര്‍ വ്യാജ പ്രചരണവുമായി രംഗത്ത് വരുന്നുണ്ട്.
ഇത്തരക്കാര്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും സി പി ഐ എം പ്രസ്താവിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍