ആരോഗ്യ ശുചീകരണ പ്രവര്‍ത്തനങ്ങള്‍; ആലോചന യോഗം നടത്തി
വയനാട് ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തേണ്ട ആരോഗ്യ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനത്തില്‍ സന്നദ്ധ സംഘടനകള്‍, ഹരിതകര്‍മ്മ സേനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളാകും.ഓരോ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുക. ജില്ലാ ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ താലൂക്ക്, പഞ്ചായത്ത് തലത്തില്‍ എന്‍.എസ്.എസ്, എന്‍.സി.സി വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.വീടുകളിലേയും, പൊതു ഇടങ്ങളിലേയും മാലിന്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നീക്കം ചെയ്യാനാണ് തീരുമാനം. തരംതിരിച്ച അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള, നിറവ് തുടങ്ങിയ ഏജന്‍സികളെ ഏല്പിക്കും. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ ഗ്ലൗസ്, കാലുറകള്‍ തുടങ്ങിയവ നല്‍കും. പകര്ച്ചവാധിക്കെതിരെ പ്രതിരോധ മരുന്നുകളും നല്‍കും. ആന്റി വെനം താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൂടാതെ പ്രതിരോധ മരുന്നുകള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സബ്സെന്ററുകളിലും ലഭ്യമാണ്. തൊഴിലുറപ്പ് പദ്ധതികളില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധ മരുന്നുകള്‍ കഴിക്കണം. പ്രളയ പ്രദേശങ്ങളില്‍ എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. ഇതു പ്രതിരോധിക്കാന്‍ എല്ലാവരും പ്രതിരോധ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വളര്‍ത്ത് മൃഗങ്ങളുടേയും മറ്റും മൃതശരീരങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കാനും ഓരോ പഞ്ചായത്തുകളും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഡോക്യൂമെന്റേഷന് ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്, എ.ഡി.എം കെ.അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍