ദേശീയ വിരവിമുക്ത ദിനം ഓഗസ്റ്റ് 10ന്
ദേശീയ വിരവിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 10ന് രാവിലെ 10ന് പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തും. ഒരു വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുളള 2,25,609 കുട്ടികള്‍ക്ക് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുളള അല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ആരോഗ്യമുളള കുട്ടികള്‍ - വിര ബാധയില്ലാത്തകുട്ടികള് എന്നാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. പൊതുശുചിത്വ നിലവാരത്തിന്റെയും ശുചിത്വ ശീലങ്ങളുടേയും അപര്യാപ്തത മൂലമാണ് മണ്ണിലൂടെ പകരുന്ന വിരശല്യം ഉണ്ടാകുന്നത്. ഇത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികളില്‍ വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തില്‍ ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയവയ്ക്കു ഇത് കാരണമാകുന്നു. വിരബാധ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നത് ശാരീരിക മാനസീക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ശുചിത്വശീലങ്ങള്‍ കര്‍ശനമായി പാലിക്കുകയും 6 മാസം ഇടവിട്ട് വിരക്കെതിരെയുളള അല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുകയുമാണ് ഇതിനുളള പ്രതിവിധി.
സ്കൂളുകളിലും അങ്കണവാടികളിലും ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍, അങ്കണവാടി വര്‍ക്കര്‍മാരും ക്ലാസ് ടീച്ചറുമാണ് ഗുളികകള്‍ നല്‍കുക. ഒരു വയസ്സിനും രണ്ട് വയസ്സിനും മദ്ധ്യേ പ്രായമുളള കുട്ടികള്‍ക്ക് പകുതി ഗുളിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെളളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. രണ്ട് വയസ്സ് മുതല്‍ 19 വയസ്സ് വരെയുളള കുട്ടികള്‍ക്ക് ഒരു മുഴുവന്‍ ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെളളത്തോടൊപ്പം ചവച്ചരച്ചാണ് കഴിക്കേണ്ടത്. പനിയോ, മറ്റു അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളികള്‍ കഴിക്കേണ്ടതാണ്. വിരക്കെതിരെയുളള ഗുളിക ഒരാഴ്ച മുമ്പ് വരെ കഴിച്ച കുട്ടികളും വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ കഴിക്കണം. സ്കൂളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ആശ പ്രവര്‍ത്തകര്‍ അങ്കണവാടിയില്‍ നിന്നും ഗുളികള്‍ നല്‍കും. ഓഗസ്റ്റ് 10 ന് ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ഓഗസ്റ്റ് 17 ന് നടക്കുന്ന സമ്പൂര്‍ണ്ണ വിരവിമുക്ത ദിനത്തില്‍ ഗുളികള്‍ തീര്‍ച്ചയായും കഴിക്കണം. എല്ലാ അങ്കണവാടികളിലും, പ്ലേ സ്കൂളുകളിലും, സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലും വിരക്കെതിരെയുളള ഗുളികകള്‍ നല്‍കും. വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍