ബന്ദികളാക്കപ്പെട്ട തൊഴിലാളികള്‍ തിരിച്ചെത്തി ; യു.എ.പി.എ പ്രകാരം പോലീസ് കേസെടുത്തു

മാവോവാദികള്‍ ബന്ദികളാക്കിയയെന്ന് പരാതിയുള്ള മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളും കാട്ടില്‍ നിന്നും തിരിച്ചെത്തി. മക്ബൂല്‍ ഷെയ്ഖ്, മോക്കിം ഷെയ്ഖ്, അലാവുദ്ദീന്‍ ഷെയ്ഖ് എന്നിവരെയാണ് മേപ്പാടി തൊള്ളായിരം എസ്‌റ്റേറ്റിനുള്ളില്‍ ആയുധ ധാരികളായ നാലംഗ സംഘം ഇന്നലെ വൈകുന്നേരത്തോടെ തടവിലാക്കിയതായി പരാതിയുള്ളത്.മൂവരും മോചിതരായതോടെ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ടും, പോലീസും വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മേപ്പാടി പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എമറാള്‍ഡ് റിസോര്‍ട്ടിലെ പുതുതായി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മാര്‍ബിള്‍ പാകുന്ന തൊഴിലാളികളെയാണ് മാവോ വാദികളെന്ന് സംശയിക്കുന്ന നാലംഗ സംഘം ബന്ദികളാക്കിയത്. തുടര്‍ന്ന് തൊഴിലാളികളിലൊരാള്‍ രക്ഷപ്പെട്ട് റിസോര്‍ട്ട് മാനേജരോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. കുത്തനെയുള്ള കുന്നിന്‍ പ്രദേശമായതിനാലും, കിലോമീറ്ററുകള്‍ ദുര്‍ഘട പാതയിലൂടെ സഞ്ചരിക്കേണ്ടിയിരുന്നതിനാലും ആദ്യഘട്ടത്തില്‍ പോലീസ് തണ്ടര്‍ബോള്‍ട്ട് സേനകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല സാഹചര്യമായിരുന്നു ഉണ്ടായി തന്നത്.
എന്നാല്‍ അര്‍ധരാത്രി ആയതോടെ തടങ്കലിലുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികളും തിരിച്ചെത്തി. മൂന്നു പുരുഷന്‍മാരും, ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് തങ്ങളെ തടഞ്ഞുവെച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് മേപ്പാടി പോലീസ് യു എ പി എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസും, തണ്ടര്‍ബോള്‍ട്ടും പ്രദേശം അരിച്ചുപെറുക്കുന്നുണ്ട്. കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലെ പോലീസും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍