ചക്കയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍: പഠിച്ചും പഠിപ്പിച്ചും പത്മിനി ശിവദാസ്
കല്‍പ്പറ്റ:പഴംപച്ചക്കറി സംസ്കരണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കല്‍പ്പറ്റ മുണ്ടേരി അമൃതയില്‍ പത്മിനി ശിവദാസ്. ചക്കയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ തയാറാക്കുന്നതില്‍ വിദഗ്ധയാണ് ഈ 48കാരി.ഇടിച്ചക്ക,പച്ചച്ചക്ക,പഴച്ചക്ക എന്നിവ ഉപയോഗിച്ച് 350ല്‍പരം ഇനം മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ഈ വീട്ടമ്മ ഇന്നു കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പരിശീലകയുമാണ്.അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്കമഹോത്സവത്തിന്റെ ഭാഗമായി മൂല്യവര്‍ധിത ഉത്പ്പന്ന നിര്‍മ്മാണത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച പഞ്ചദിന പരിശീലനക്കളരി നയിച്ചത് പത്മിനിയാണ്.ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളില്നിന്നടക്കം 35 വനിതകളാണ് കളരിയില്‍ പങ്കെടുത്തത്. ചക്കയെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള വിദ്യകള്‍ ആര്‍ക്കും ദക്ഷിണ നല്കി ഹൃദിസ്ഥമാക്കിയതല്ല പദ്മിനി. അടുക്കളയെ മുഖ്യപരീക്ഷണശാലയാക്കി ക്ഷമയോടെ നടത്തിയ ഗവേഷണങ്ങളാണ് അവരെ സംരംഭകരുടെ പരീശീലക എന്ന നിലയിലേക്ക് വളര്‍ത്തിയത്.
ഹോം സയന്‍സില്‍ ഡിപ്ലോമയെടുത്തശേഷം ഡോ.എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന്റെ വയനാട് പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിക്കുന്നതിനിടെ നടത്തിയ യാത്രകളിലെ വഴിയോരക്കാഴ്ചകളാണ് പദ്മിനിയെ പഴവര്‍ഗങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള ഗവേഷണങ്ങളിലേക്കു നയിച്ചത്. ചക്കയും മാങ്ങയും അടക്കം പോഷകഗുണമേറെയുള്ള പഴവര്‍ഗങ്ങള്‍ തൊടികളില്‍ പഴുത്തുവീണു മണ്ണോടു ചേരുന്നതു കണ്ടപ്പോഴുണ്ടായ മനോവേദനയില്നിന്നായിന്നു പദ്മിനി എന്ന ഗവേഷകയുടെയും പരിശീലകയുടെയും പിറവി.
ഇടിച്ചക്കയില്നിന്നു 60ഉം പച്ചയും പഴുത്തതുമായ ചക്കകല്നിന്നു 150 വീതവും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ പദ്മിനിക്കറിയാം. തുന്നിക്കൂട്ടിയ അനുഭവപാഠങ്ങള്‍ അവര്‍ പുസ്തകരൂപത്തിലുമാക്കിയിട്ടുണ്ട്. 101 ചക്ക വിഭവങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് ആദ്യ പുസ്തകം. ഇതിനകം ഈ ഗ്രന്ഥത്തിന്റെ മൂന്നു പതിപ്പുകള്‍ ഇറങ്ങി. തേന്‍വരിക്കയും തേന്മാവുമാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ പുസ്തകം. വിഭവങ്ങള്‍ തയാറാക്കുന്നതിനാവശ്യമായ ചേരുവകള്‍, രീതികള്‍ എന്നവയ്ക്കൊപ്പം ചക്കയുടെയും മാങ്ങയുടെയും ഔഷധഗുണങ്ങളും വിശദീകരിക്കുന്നതാണ് ഗ്രന്ഥം. പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലഭിച്ച നാട്ടറിവുകള്‍ പുസ്തകരചനയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു പദ്മിനി പറയുന്നു. ചക്ക ഉണക്കിയും പൊടിച്ചും ഉപ്പിലിട്ടും മറ്റും വര്‍ഷത്തില്‍ 12 മാസവും ഉപയോഗിക്കാവുന്ന വിധത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാമെന്നു പുസ്തകത്തില്‍ വിശദീകരിക്കുന്നു.
വലിയ ശിഷ്യസമ്പത്തിനും ഉടമയാണ് പദ്മിനി. കേരളത്തിലെ വിവിധ ജില്ലകളിലും ഗോവ, വിശാഖപട്ടണം എന്നിവിടങ്ങളിലുമായി അയ്യായിരത്തില്പരം ആളുകള്‍ക്കാണ് മുല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ പദ്മിനി ഇതിനകം പരിശീലനം നല്‍കിയത്. ചക്കയുടെ മൂല്യവര്‍ധിത നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 200ല്‍പരം സംരംഭകര്‍ കേരളത്തിലുണ്ട്. പദ്മിനിയുടെ ശിക്ഷണം ലഭിച്ചവരാണ് ഇവരില്‍ പലരും.
40 ലക്ഷം രൂപയുണ്ടെങ്കില്‍ ഇടത്തരം പഴവര്ഗമൂല്യവര്ധിത നിര്‍മാണ യൂണിറ്റ് തുടങ്ങാമെന്നു പദ്മിനി പറയുന്നു. മില്‍, ഡ്രയര്‍, പള്‍പ്പര്‍, സീലിംഗ്, റോസ്റ്റര്‍, കട്ടിംഗ് മെഷീനുകളും ജനറേറ്റര്‍, ഫ്രീസര്‍ എന്നിവയുമാണ് യൂണിറ്റിലേക്കു പ്രധാനമായും ആവശ്യം. യന്ത്രങ്ങളും അനുബന്ധ സൗകര്യങ്ങളും പരിചയസമ്പന്നതയും അര്‍പണബോധവുമുള്ള തൊഴിലാളികളും ഉണ്ടെങ്കില്‍ ഓരോ യൂണിറ്റും ലാഭകരമായിരിക്കുമെന്നാണ് പദ്മിനിയുടെ അഭിപ്രായം. ഗ്രാമീണ സംരംഭകരുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കു വിപണി ഒരുക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നും അവര്‍ കരുതുന്നു. ഭര്‍ത്താവ് ശിവദാസും വിദ്യാര്‍ഥികളായ അക്ഷയ, അഭിജിത്ത് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍