വ്യാപാരികള്‍ വിരട്ടാന്‍ നോക്കേണ്ടെന്ന് ബത്തേരി നഗരസഭ
ബത്തേരി നഗരസഭക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും നഗരസഭ ഭരണസമിതിയെ വിരട്ടി വരുതിയിലാക്കാനുള്ള നീക്കം നടക്കില്ലെന്നും ഭരണസമിതി അംഗങ്ങള്‍. വ്യാപാരികളെ മാലിന്യ നിക്ഷേപത്തിന്റെ പേരിലും അന്യായമായി കടകളില്‍ പരിശോധന നടത്തിയും മോശക്കരായി ചിത്രീകരിക്കുകയാണെണെന്നും അതിനാല്‍ ഈ മാസം ഇരുപത്തിയാറിനു കടകമ്പോളങ്ങള്‍ അടച്ചു മുനിസിപ്പാലിറ്റിയിലേക്കു മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നു വ്യാപാരിവ്യസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചിരുന്നു.ഇതില്‍ പ്രതികരിക്കുകയായിരുന്നു മുനിസിപ്പല്‍ അധികൃതര്‍.
വ്യാപാരികളൂം മുനിസിപ്പാലിറ്റിയും സംയുക്തകമായി യോഗം ചേര്‍ന്നാണ് പല തീരുമാനങ്ങളും എടുത്തിട്ടുള്ളത്. പ്ലാസ്റ്റിക് നിരോധനം ,മാലിന്യ സംസ്കരണം ,ടൗണ്‍ ശുചിത്വം ,ട്രാഫിക് പരിഷ്കരണം തുടങ്ങിയവയെല്ലാം ഒരുമിച്ചെടുത്ത തീരുമാനങ്ങളാണന്. എന്നാല്‍ നഗരസഭക്കെതിരെ ഇപ്പോള്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ല. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ മാലിന്യങ്ങള്‍ അവിടെ ഇടാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ട്. ആയതിനാലാണ് പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ ടൗണില്‍ മാലിന്യങ്ങള്‍ ഇടരുതെന്നു വ്യാപാര സംഘടനകളും,കച്ചവടക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചത്. ഭൂരിപക്ഷം വ്യാപാരികളൂം ഇതിനോട് സഹകരിക്കുമ്പോള്‍ ഒരു ചെറിയ വിഭാഗം ശുചീകരണത്തിന് ശേഷവും റോഡില്‍ മാലിന്യം നിക്ഷേപിക്കുന്ന അവസ്ഥയാണു ഉള്ളതെന്നും ഇവര്‍ക്കെതിരെ നഗരസഭാ പിഴ അടപ്പിക്കുന്നതടക്കമുള്ള നടപടികള്‍ കൈകൊള്ളുന്നുണ്ടെന്നത് വാസ്തവമാണെന്നും ഭരണസമിതിഅംഗങ്ങള്‍ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല വിദൂര സ്ഥലങ്ങളില്‍ നിന്നും മാലിന്യം കൊണ്ട് വന്നു ടൗണില്‍ നിക്ഷേപിക്കുന്നരവര്ക്കെതിരായും കര്‍ശന നടപടി നഗരസഭ സ്വീകരിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി മാലിന്യത്തിന്റെ അളവ് ദിനം പ്രതി കുറയുന്നുമുണ്ട്.
നഗരസഭ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയ ഇരുപത്തി രണ്ടു ഹോട്ടലുകളില്‍ ഒന്‍പതു ഹോട്ടലുകളില്‍ നിന്നും പഴകിയതും ഉപയോഗശ്യൂന്യമായതുമായ ഭക്ഷ്യ ധാന്യങ്ങള്‍ ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു. നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ പോലും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ നഗരസഭക്ക് കഴിയില്ല. മഞ്ഞപിത്തം ,ഡങ്കിപ്പനി ,മഴക്കാല രോഗങ്ങള്‍ എന്നിവ പടര്‍ന്നു പിടിക്കുമ്പോള്‍ ഹോട്ടലുകളിലെയും ,മറ്റു ഭക്ഷണ ശാലകളിലെയും ,കൂള്‍ ബാറിലെയും പരിശോധനകള്‍ ആരുടേയും ഭീഷണയ്ക്കു വഴങ്ങി നിര്‍ത്തി വെക്കില്ലെന്നും നഗരസഭ അധികൃതര്‍ മുന്നറിയിപ്പ് നല്കി. തുടര്‍ന്നും നിയമാനുസൃത വ്യാപാര ലൈസെന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതും ,വ്യത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരളം മുനിസിപ്പാലിറ്റീസ് ആക്ട് 447 പ്രകാരം അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു,നഗരസഭ നഗരസഭ ചെയര്‍പേഴ്സണ്‍ ടി എല്‍ സാബു, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷ ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മാരായ സി കെ സഹദേവന്, എല്‍സി പൗലോസ്, ബാബു അബ്ദുറഹിമാന് ,പി കെ സുമതി,വത്സ ജോസ്, സോബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.ആരോപണങ്ങളും ,പ്രത്യാരോപണങ്ങളുമായി ,നഗരസഭയും വ്യാപാരികളൂം രംഗത്തെത്തിയത് പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ച വിഷയമായിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍