മൃതദേഹം മാറിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
ഗള്‍ഫില്‍ അപകടത്തില്‍ മരിച്ച വയനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹത്തിന് പകരം തമിഴ്നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അമ്പലവയല്‍ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടന്‍ വീട്ടില്‍ ഹരിദാസന്റെ മകന് നിഥിന്റെ ( 29 ) മൃതദേഹമാണ് മാറിയത്. ഇതിനുപകരം തമിഴ്നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ മൃതദേഹമാണ് നാട്ടില്‍ കൊണ്ടുവന്നത്.നിഥിന്റെ മൃതദേഹം നാളെ വിട്ടുകിട്ടുമെന്നാണ് സൂചന.അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിഥിന് 10 ദിവസം മുമ്പാണ് അപകടത്തില്‍ മരിച്ചത്. അബുദാബിയിലെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 10 മണിയോടെ അമ്പലവയലിലെ സ്വകാര്യ ആശുപത്രി ഫ്രീസറിലേക്ക് മാറ്റാന്‍ കൊണ്ടുവന്നു. ഇതിനിടെയാണ് മൃതദേഹം മാറിയെന്നും നിഥിന്റെ മൃതദേഹം അബുദാബി ആശുപത്രിയില്‍ത്തന്നെയാണുള്ളതെന്ന വിവരം അവിടത്തെ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുന്നത്. സംസ്കാരചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഈ വിവരമറിഞ്ഞ് ആശങ്കയിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്സ് അധികൃതരും ഉന്നത പൊലിസുദ്യോഗസ്ഥരും നിഥിന്റെയും തമിഴ്നാട് സ്വദേശിയുടെയും ബന്ധുക്കളുമായും രാമനാഥപുരം ജില്ലാ കലക്ടര്‍, പൊലീസ് മേധാവി എന്നിവരുമായും ബന്ധപ്പെട്ടു. അബുദാബിയിലെ മലയാളി സംഘടനകളുടെയും സഹായം തേടി.
തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നോര്‍ക റൂട്സിന്റെ സൗജന്യ ആംബുലന്‍സ് സേവനം വഴി രാമനാഥപുരത്തേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായി നോര്‍ക്ക അധികൃതര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.ജൂലൈ 05 നാണ് അബുദാബി ഗായതിയിലെ കമ്പനിയുടെ താമസസ്ഥലത്ത് നിധിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷമാണ് സമീപ പ്രദേശത്ത് വെച്ച് കാമാച്ചി കൃഷ്ണന് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. തുടര്‍ന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് മൃതദേഹം കയറ്റി അയക്കുവാനുള്ള നടപടി ക്രമത്തിനിടെ കൃഷ്ണന്റെ മൃതദേഹം കണ്ട് കമ്പനി സ്റ്റാഫ് അത് നിധിന്റേതാണെന്ന് തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായതെന്നാണ് സൂചന. ഒരാഴ്ച പഴക്കമുണ്ടായിരുന്ന മൃതദേഹത്തിന്റെ മുഖത്ത് വന്ന മാറ്റങ്ങള്‍ മൂലമാണ് കമ്പനി ജീവനക്കാരന് ആള് മാറിയതെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍