ബത്തേരി നഗരസഭ ഓഫീസിലേക്ക് വ്യാപാരികളുടെ മാര്‍ച്ചും ധര്‍ണ്ണയും 26ന്
ബത്തേരി നഗരസഭാ ഭരണസമിതി ബത്തേരിയിലെ വ്യാപാരി സമൂഹത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 26ന് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ വകുപ്പധികൃതര്‍ കടപരിശോധനയുടെ പേരില്‍ നടത്തുന്ന പീഡനം അവസാനിപ്പിക്കണമെന്നും ബത്തേരിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്.ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഹോട്ടല്‍, കൂള്‍ബാര്‍, പച്ചക്കറിപലചരക്ക് സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധന അനധികൃതവും അശാസ്ത്രീയവുമാണ്. മുനിസിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെയും ചില കൗണ്‍സില്‍ അംഗങ്ങളുടെയും സ്വാര്‍ഥ താത്പര്യമാണ് ഇതിന് പിന്നില്‍. ടൗണിലെ മാലിന്യ നീക്കം മുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. രണ്ട് മാസംകൊണ്ട് മാലിന്യ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ ഭരണാധികാരികള്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. വാടകയ്ക്കും മറ്റും വീടെടുത്ത് താമസിക്കുന്ന വ്യാപാരികള്‍ കടയിലെ മാലിന്യം വാടക വീട്ടില്‍ കൊണ്ടുപോയി ഇടേണ്ട അവസ്ഥയാണ്. മുനിസിപ്പാലിറ്റിയില്‍ ലൈസന്‍സിന് വരുന്നവരെ പല രേഖകളും ആവശ്യപ്പെട്ടുകൊണ്ട് ബുദ്ധിമുട്ടിക്കുകയും ഭീമമായ തുക ഈടാക്കുകയും ചെയ്യുകയാണെന്നും വ്യാപാരികള്‍ ആരോപിച്ചു. ഉച്ചവരെ കടകളടച്ചിട്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തുക. വാര്‍ത്താസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് സി. അബ്ദുള്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി പി.വൈ. മത്തായി, ട്രഷറര്‍ കെ.ആര്. അനില്‍കുമാര്‍, വി.കെ. റഫിഖ്, ശ്രീജിത്ത്, സാബു ഏബ്രഹം, ബിജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍