ചുരം ഗതാഗതം; ആശങ്ക പരിഹരിക്കണം: കെ.ബി നസീമ
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ആഴ്ചകള്‍ക്കിടെ വീണ്ടും മണ്ണിടിഞ്ഞിട്ടും പ്രവൃത്തികള്‍ തടസ്സപ്പെട്ടത് ആശങ്കാജനകമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു. വി ജോസുമായി ഫോണില്‍ സംഭാഷണം നടത്തിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ പ്രാരംഭ അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. രോഗികളും അടിയന്തിര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുമായ നൂറു കണക്കിന് അത്യാവശ്യക്കാരാണ് ദിനേന ഈ ചുരത്തെ ആശ്രയിക്കുന്നത്. യാത്രാ ദുരിതത്തിന് അടിയന്തിരവും ശാശ്വതവുമായ പരിഹാരമാണ് ആവശ്യമെന്ന് അവര്‍ പറഞ്ഞു. ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് വയനാടന്‍ ജനതയുടെ യാത്രാപ്രതിസന്ധി പരിഹരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടാഴ്ച്ച മുമ്പ് ചിപ്പിലിത്തോട് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ യാത്രാദുരിതം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതിന് മുമ്പ് ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ വയനാട്ടില്‍ നിന്ന് താമരശ്ശേരി ചുരം വഴിയുള്ള യാത്ര വഴിമുട്ടി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഒരേ സ്ഥലത്ത് തന്നെ മണ്ണിടിച്ചില്‍ തുടര്‍ക്കഥയാവുമ്പോള്‍ റോഡ് പൂര്‍ണ്ണമായും തകരുമെന്ന ആശങ്ക ശക്തമാണ്. കാലവര്‍ഷത്തിന്റെ തുടക്കത്തിലെ ശക്തമായ മഴയിലാണ് ചുരത്തില്‍ ചിപ്പിലിത്തോടിനു സമീപനം മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം ദിവസങ്ങളോളം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു, ഗുരുതരാവസ്ഥയിലുള്ള രോഗികളും വിദേശത്തേക്ക് പോകുന്നവരും ഇതേ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടിരുന്നു. അടിയന്തിരമായി അയല്‍ ജില്ലകളിലേക്ക് എത്തേണ്ടവര്‍ക്ക് കിലോമീറ്ററുകള്‍ കുറ്റിയാടി പാക്രന്തളം ചുരത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. വയനാടിന്റെ വഴിയടഞ്ഞതോടെ രൂപപ്പെട്ട ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും മണ്ണിടിഞ്ഞതിന്റെ മറുവശം മണ്ണെടുത്ത് ബദല്‍ യാത്രാ മാര്‍ഗ്ഗങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്കായി ഊരാളുങ്കല്‍ ലേബര്‍ കന്‍സ്ട്രക്ഷന്‍ സൊസൈറ്റി യെ ചുമതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മണ്ണെടുത്ത ഭാഗത്ത് റോഡ് ടാറിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഭിന്നത രൂക്ഷമായതോടെ മണ്ണെടുത്ത ഭാഗത്ത് പാറപ്പൊടി നിരത്തിയാണ് താല്‍ക്കാലിക സംവിധാനമൊരുക്കിയത്. ഇതേ തുടര്‍ന്ന് ചെറിയ തോതിലെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. റോഡിലൂടെ വലിയ വാഹനങ്ങളടക്കം കടന്നു പോകുന്നത് ഇവിടെ വീണ്ടും മണ്ണിടിയാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. ചരക്ക് വാഹനങ്ങളുടെ നിയന്ത്രണം കാരണമായി ജില്ലയിലേക്കുള്ള ചരക്ക് നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്....
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍