അര്‍ഹരായവര്‍ക്കെല്ലാം ഈ വര്‍ഷം വീട്:മന്ത്രി കെ.ടി.ജലീല്‍
കല്‍പ്പറ്റ:രാഷ്ട്രീയ ജാതി മത പരിഗണനകള്‍ കൂടാതെ അര്‍ഹമായ, സ്വന്തമായി സ്ഥലമുളള, മുഴുവന്‍ ഭവനരഹീതര്ക്ക് ഈ വര്‍ഷം വീട് നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വയനാട്, കോഴിക്കോട്, ജില്ലകളുടെ 2018-19 വാര്‍ഷിക പദ്ധതി പ്രവര്‍ത്തന പുരോഗതി കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. 12 മാസവും പദ്ധതി പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞുവെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. ലൈഫ് മിഷന്റെ ഭാഗമായുളള വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പ്രധാന പരിഗണന നല്‍കണം. അനര്‍ഹരെ ഒഴിവാക്കണം. വീടുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വാര്‍ഷിക പദ്ധതിയുടെ ആദ്യ ഗഡു എല്ലാ സ്ഥാപനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ചെലവഴിക്കുന്നതില്‍ കൃത്യത വേണം.പാര്‍ട്ട് ബില്‍ എഴുതണമെന്നും പദ്ധതി പൂര്‍ണമായും പൂര്‍ത്തീകരിച്ച് ബില്‍ സമര്‍പ്പിക്കുന്ന രീതിമാറ്റണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ സര്‍ക്കാര്‍ ആദരിക്കും. മോശം പ്രകടനം നടത്തിയാല്‍ അന്വേഷിക്കും. പൂര്‍ത്തിയാകാത്ത പദ്ധതി ഓരോ വര്‍ഷവും പുതിയവയായി സമര്‍പ്പിക്കണം. വാര്‍ഷിക പദ്ധതി മാര്‍ഗരേഖയില്‍ ഭിന്നശേഷിയുളളവരുടെ കലോത്സവം, ഗെയിംസ് ഫെസ്റ്റിവല്‍, സംരംഭകത്വ ക്ലബുകള്‍ എന്നിവയ്ക്ക് തുക വകയിരുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തിയിട്ടില്ല. ഭേദഗതി പദ്ധതികളില്‍ ഇതിന് തുക നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ സംയുക്ത പ്രൊജക്ടുകളുടെ ഗുണഭോക്തൃ പട്ടിക ഉടന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും പദ്ധതി ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി, കേരള ജല അതോറിറ്റി, ഭൂജല അതോറിറ്റി, തുടങ്ങിയവയുടെ ഡെപോസിറ്റ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണം. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ ഡെപോസിറ്റ് നല്കാന് പാടുളളുവെന്നും മന്ത്രി പറഞ്ഞു.ലൈഫ് മിഷന് വീടുകളുടെ നിര്‍മ്മാണ പരോഗതി, ജീവനക്കാരുടെ ഒഴിവുകളുടെ എണ്ണം, ഗുണഭോക്തൃ പട്ടികകളുടെ കൈമാറ്റം ഡെപോസിറ്റ്, സ്പില്‍ ഓവര്‍ പ്രവൃത്തികളുടെ പുരോഗതി എന്നിവ സംബന്ധിച്ച് മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരോടും സെക്രട്ടറിമാരോടും ആരാഞ്ഞു. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തതു കൊണ്ടുമാത്രം അര്‍ഹരായ ഭവനരഹിതര്‍ക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ ലൈഫ് മിഷന് വീടുകളുടെ തുക 15 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. പലിശ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.വയനാട് ജില്ലയെ പ്രതിനിധീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍