ട്രൈബല്‍ ആയുര്‍വ്വേദ ആശുപത്രിക്ക് ശാപമോക്ഷം; വൈദ്യുതി കണക്ഷന് നല്കി ബീക്രാഫ്റ്റ് തേന്‍കട
കാവുംമന്ദം:കെട്ടിട ഉദ്ഘാടനം കഴിഞ്ഞ് പതിനെട്ട് വര്‍ഷം ഇരുട്ടില്‍ കഴിഞ്ഞ തരിയോട് ട്രൈബല്‍ ആശുപത്രിക്ക് ഒടുവില്‍ ശാപമോക്ഷം.വൈദ്യുതിയില്ലാതെ ദുരിത്തിലായിരുന്ന ആശുപത്രിയില്‍ വൈത്തിരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീക്രാഫ്റ്റ് തേന്‍കട അധികൃതരാണ് നന്മയുടെ വെളിച്ചവുമായെത്തിയത്. വയറിംഗ് അടക്കമുള്ള എല്ലാ ജോലികളും പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ട്രൈബല്‍ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക നൂലാമാലകളില്‍ പെട്ട് കണക്ഷന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബീക്രാഫ്റ്റ് തേന്‍കട ഇതിനുള്ള ചിലവ് സ്പോണ്സര് ചെയ്തത്. സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വ്വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അദ്ധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലുള്ള സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ 199899 വര്‍ഷത്തെ ടി എസ് പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2000 ലാണ് ഈ ആസ്പത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ വൈദ്യുതിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാല്‍ നടന്നില്ല. ഈ വിഷയം ശ്രദ്ധയില്‍ പെട്ട പൊതു പ്രവര്‍ത്തകനായ ഷമീം പാറക്കണ്ടി ബീക്രാഫ്റ്റ് തേന്‍കട സാരഥികളുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് വൈദ്യുതി കണക്ഷന് ലഭിക്കുന്ന നടപടികളിലേക്ക് നീങ്ങിയത്. പ്രദേശത്തെ ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ക്ക് ഉപകാരപ്രദമാവുന്നതായി മാറി ഈ പ്രവര്‍ത്തനം. ചടങ്ങില്‍ ഷീജ ആന്റണി, ആന്‍സി ആന്റണി, ബീക്രാഫ്റ്റ് തേന്‍കട മാനേജിംഗ് ഡയരക്ടര്‍ ഉസ്മാന് മദാരി, ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, കെ എസ് സിദ്ധീഖ്, ദിവാകരന്, ടി പി ജുനൈദ്, ബി ശ്രീജ, ടി വി മാലിനി തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എ സുജിത് സ്വാഗതവും ഡോ. എസ് സന്ധ്യ നന്ദിയും പറഞ്ഞു. ആദിവാസികള്‍ക്കൊപ്പം പൊതു വിഭാഗങ്ങള്‍ക്കും ഈ ആസ്പത്രിയില്‍ ചികിത്സാ സൗകര്യം ലഭ്യമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍