അഭിമാനത്തോടെ ജസീലയും, സാഹിറാ ഭാനുവും..! ഹജ്ജ് ഡ്യൂട്ടിക്ക് പോകുന്ന ആദ്യ ഇന്ത്യന്‍ വനിതാ പോലീസ് സംഘത്തില്‍ വയനാട് ജില്ലയില്‍ നിന്ന് രണ്ട് വനിതാ പോലീസും
കല്‍പ്പറ്റ:വനിതകള്‍ക്കും തനിച്ച് ഹജ്ജ് ചെയ്യാമെന്ന് നിര്‍ണ്ണായക തീരുമാനം വന്നതോടെയാണ് രാജ്യത്തില്‍ നിന്നും ചരിത്രത്തിലാദ്യമായി വനിതാ പോലീസ് സംഘം ജിദ്ദയിലേക്ക് പുറപ്പെടുന്നത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥയടക്കം എട്ട് പേരുള്ള സംഘത്തില്‍ അഞ്ച് പേര് മലയാളികളാണ്. അതില്‍ കല്‍പ്പറ്റ വനിതാ ഹെല്പ് ലൈനിലെ കെടി ജെസീലയും, സാഹിറ ഭാനുവും വയനാടന്‍ പ്രതിനിധികളായിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടകരെ അനുഗമിക്കാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചതില്‍ വളരെയധികം അഭിമാനിക്കുന്നതായും, ഇന്ത്യയില്‍ നിന്നും എട്ട്പേരെ മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ അതിലിടം നേടാന്‍ കഴിഞ്ഞത് ദൈവനിയോഗമാണെന്നും ഇവര്‍ പറയുന്നു.
ജസീലക്കും, സാഹിറ ഭാനുവിനും പുറമെ സുല്‍ഫത്ത് ബീവി, ഫാത്തിമത്ത്, റെഹിയാനത്ത് എന്നിവരാണ് സംഘത്തിലുള്ള മറ്റ് മലയാളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്കുള്ള പരിശീലനം നടന്നുവരികയായിരുന്നു. അടുത്തയാഴ്ച ജിദ്ദയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് സംഘം. മലയാളി വനിതാ പോലീസിന് പുറമേ മധ്യപ്രദേശ്, ഡെല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ഓരോ വനിതാ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ദേശീയതലത്തില്‍ തന്നെ ആകെ എട്ട് പേരെ തെരഞ്ഞെടുത്തപ്പോള്‍ അതിലുള്‍പ്പെടാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വയനാട്ടുകാരായ ജെസീലയും, സഹീറയും. കല്‍പ്പറ്റ വനിതാ ഹെല്പ് ലൈനിലാണ് ഇരുവരും സേവനം ചെയ്യുന്നത്. മുട്ടില്‍ സ്വദേശിയായ അഹമ്മദ്കുട്ടിയുടെ മകളാണ് ജസീല. കല്‍പ്പറ്റ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ അസ്ക്കറലിയുടെ ഭാര്യയാണ് സഹീറ ഭാനു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍