ബാണാസുര മല മേഖലയിലെ ക്വാറികള്‍ അടച്ചുപൂട്ടണം :ഡിവൈഎഫ്ഐ ;അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം
കല്‍പ്പറ്റ:കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ഉണ്ടായ വ്യാപക ഉരുള്‍പൊട്ടല്‍ ഏവരുടേയും കണ്ണു തുറപ്പിക്കേണ്ടതാണെന്ന് ഡിവൈഎഫ്ഐ. വെള്ളമുണ്ട വാളാരംകുന്ന് ക്വാറി ഉള്‍പ്പെടെ ബാണാസുരമലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്നും കാലവര്‍ഷം ശക്തി പ്രാപിച്ച കഴിഞ്ഞ ദിവസങ്ങളില്‍ വാളാരംകുന്നില്‍ ചെറിയ തോതിലുള്ള ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നത് അതീവ ഗൗരവമായി കാണണമെന്നും ഡിവൈഎഫ്ഐ പ്രസ്താവിച്ചു.ആശങ്കാജനകമായി നിലവിലെ പശ്ചാത്തലത്തില്‍ ബാണാസുര മല മേഖലയിലെ ക്വാറികള്‍ അടച്ചുപൂട്ടണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
വയനാട്ടില്‍ വലിയ അപകടങ്ങള്‍ സംഭവിച്ചില്ലെങ്കിലും ജനങ്ങള്‍ ഭീതിയോടെയാണ് ദിവസങ്ങള്‍ തള്ളി നീക്കിയത്. പ്രദേശത്തെ ജനങ്ങളുടെ ജീവനും സുരക്ഷക്കുമാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഒരു പ്രകൃതിദുരന്തത്തിന് അറിഞ്ഞു കൊണ്ട് സാഹചര്യം ഒരുക്കുന്നത് മാപ്പര്‍ഹിക്കാത്ത വീഴ്ചയാണ്. ജനങ്ങളുടെ ജീവന് സുരക്ഷാ ഭീഷണിയായി മാറിയിരിക്കുന്ന വാളാരംകുന്ന് ക്വാറി ഉള്‍പ്പെടെയുള്ള ബാണാസുര മല മേഖലയിലെ ക്വാറികള്‍ അടച്ചു പൂട്ടാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ പ്രസ്താവിച്ചു. നിലവില്‍ വാളാരംകുന്ന് ക്വാറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അതോടൊപ്പം ബാണാസുര മലമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മുഴുവന്‍ ക്വാറികളിലും പാരിസ്ഥിതികാഘാത പഠനം നടത്തിയതിന് ശേഷം ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാവൂ.
കാലങ്ങളായി ജില്ലയിലെ വിവിധ ക്വാറികളുടെ പ്രവര്‍ത്തന അനുമതിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈപ്പറ്റിയ ലൈസന്‍സ് ഫീ അടക്കമുള്ളവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു.
അതോടൊപ്പം മക്കിമലയില്‍ ഉള്‍പ്പെടെ മലമുകളില്‍ അനധികൃതമായ മനുഷ്യനിര്‍മ്മിത ജലസംഭണികള് നിര്‍മ്മിച്ചിരിക്കുന്ന വിവരങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നിരുന്നു. താമരശ്ശേരി കട്ടിപ്പാറയില്‍ നടന്ന ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ റവന്യൂ അധികാരികള്‍ കര്‍ശന നടപടി എടുക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ഇത്തരം അനധികൃത നിര്‍മ്മിതികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. അപകടം സംഭവിച്ചതിന് ശേഷമുള്ള കുറ്റപ്പെടുത്തലുകളേക്കാള്‍ അപകടം ഒഴിവാക്കാനുള്ള മുന്‍കരുതലാണ് ജനങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ പ്രകൃതിദുരന്തത്തിന് കാരണമായേക്കാവുന്ന ഖനന പ്രവര്‍ത്തികള്‍ക്കും മലകളിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും എതിരെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്ന് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് ഡി.വൈ.എഫ്.ഐ പ്രതിജ്ഞാബദ്ധരാണെന്നും ജില്ലാ സെക്രട്ടറി കെ റഫീഖ് പ്രസ്താവിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍