താലൂക്കിലെ ഏക ആയുര്‍വ്വേദ കിടത്തിചികിത്സാകേന്ദ്രം അടച്ചു;രോഗികള്‍ ദുരിതത്തില്‍
മാനന്തവാടി;കെട്ടിടം അപകട ഭീഷണിയിലായതിനെ തുടര്‍ന്ന് ദ്വാരക ആയുര്‍വ്വേദ ആശുപത്രി അടച്ചു പൂട്ടിയത് രോഗികളെ ദുരിതത്തിലാക്കി.മാനന്തവാടി താലൂക്കിലെ കിടത്തി ചികിത്സയുള്ള ഏക ആയുര്‍വേദ ആശുപത്രിയിലെ രോഗികളെയാണ് കനത്ത മഴയെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് തിരിച്ചയച്ചത്.ഇപ്പോള്‍ ഒ. പി പരിശോധന മാത്രമാണ് നടത്തുന്നത്.ജില്ലയിലെ രണ്ട് താലൂക്കുകളിലും ആയുര്‍വ്വേദ കിടത്തി ചികിത്സാ കേന്ദ്രങ്ങള്‍ സൗകര്യപ്രദമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും മാനന്തവാടി താലൂക്ക് ആയുര്‍വേദ ആശുപത്രിയെന്ന ആവശ്യം പരിഗണിച്ചിരുന്നില്ല.ദ്വാരകയിലെ പഴക്കം ചെന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടവക പഞ്ചായത് ആയുര്‍വ്വേദ ഡിസ്പെന്‍സറിയിലായിരുന്നു കിടത്തിചികിത്സാ സൗകര്യം ഉണ്ടായിരുന്നത്.20 വര്‍ഷത്തോളം പഴക്കം ചെന്ന കെട്ടിടം കാലപ്പഴക്കാത്താല്‍ അപകടാവസ്ഥയിലായിരുന്നു.സ്ത്രീകളെ കിടത്തുന്ന വാര്‍ഡിലെ കോണ്ക്രീറ്റുകള് ദ്രവിച്ച് കമ്പി പുറത്തു കാണുന്നവിധത്തിലാണുള്ളത്. ഇരുപത് പേരെ കിടത്തിചികിത്സിക്കേണ്ട സ്ഥാനത്ത് 40 ഉം 50 ഉം പേരായിരുന്നു രോഗികളായി ചികിത്സയിലുണ്ടാവാറുള്ളത്.ഇവരോടൊപ്പമുള്ള പരിചരിക്കുന്നവര്ക്കുമെല്ലാമായി രണ്ട് ടോയ്ലറ്റുകള് മാത്രമാണുണ്ടായിരുന്നത്.പലപ്പോഴായി അറ്റാച്ച് ചെയ്ത കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ചോര്‍ച്ചയുമുണ്ട്.ജില്ലക്കകത്തും പുറത്തും നിന്നും കര്‍ണ്ണാടകയിലെ കുടക് ഭാഗങ്ങളില്‍ നിന്നുമെല്ലാം ഇവിടെ രോഗികള്‍ ചികിത്സ തേടിയെത്താറുണ്ട്.നിത്യവും 100 മുതല്‍ 150 പേര് വരെ രോഗികളാണ് ഒ.പി വിഭാഗത്തില്‍ പരിശോധനക്കെത്തുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തൊട്ടടുത്ത സ്വകാര്യ കെട്ടിടത്തിന്റെ അടിത്തറഭാഗം അപകടകരമാം വിധം ഇടിഞ്ഞതോടെ ആശുപത്രികെട്ടിടം കൂടുതല്‍ അപകടഭാഷണിയിലാവുകയായിരുന്നു.മൂന്ന് നിലയുള്ള സ്കാര്യകെട്ടത്തിന് അപകടം സംഭവിച്ചാല്‍ തഴെയുള്ള ആശുപത്രികെട്ടിടത്തെയും ബാധിക്കുമെന്നതിനാലാണ് ഐപിയിലുണ്ടായിരുന്ന 47 രോഗികളെയും ആശുപത്രിയില്‍ നിന്നും പറഞ്ഞയച്ച് ഐ പി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയത്. ജൂലെ 1 മുതല്‍ 20 രോഗികളെ മാത്രം പ്രവേശിപ്പിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ കഴിഞ്ഞ ദിവസം എച്ച് എം സി യോഗം തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ രോഗികളുടെ ആധിക്യം കാരണം മുഴുവന്‍ പേര്‍ക്കും ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഇതിലൂടെ സംഭവിക്കുക.ആശുപത്രി എത്രയും പെട്ടെന്ന് ബ്ലോക്ക് പഞ്ചായത് ഏറ്റെടുത്ത് താലൂക്കാശുപത്രിയാക്കി വികസിപ്പിച്ച് സൗകര്യ പ്രദമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍