നെല്‍വയല്‍: ഭവന നിര്‍മ്മാണ അപേക്ഷയില്‍ കാലതാമസമില്ല:സബ്കളക്ടര്‍
മാനന്തവാടി സബ് കളക്ടറുടെ കാര്യാലയത്തില്‍ നിന്നും നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തി വീട് വെക്കുന്നതിന് അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷകളില്‍ അകാരണമായി കാലതാമസം വരുന്നുവെന്ന വാര്‍ത്ത സബ് കളക്ടര്‍ നിഷേധിച്ചു. നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.നെല്‍വയല്‍ നികത്തി വീട് വെക്കുന്നതിന് രണ്ട് രീതിയിലുള്ള അപേക്ഷകളാണ് സബ് കളക്ടര്‍ ഓഫീസില്‍ പരിഗണിക്കുന്നത്. വില്ലേജ് റിക്കാര്‍ഡുകളില്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും എന്നാല്‍ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഉണ്ടാക്കിയ ഡാറ്റാബാങ്കില്‍ തരംമാറ്റിയതായി രേഖപ്പെടുത്തിയ ഭൂമികളില്‍ 1967 ലെ കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം വീടുവെക്കാനുള്ള അപേക്ഷയാണ് ഒരു വിഭാഗം.
2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഡാറ്റാബാങ്കില്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയ കൃഷി യോഗ്യമായ വയലുകളില്‍ പ്രസ്തുത നിയമ പ്രകാരം വീടുവെക്കുന്നതും രണ്ടാമത്തെ വിഭാഗത്തില്‍ പരിഗണിക്കും. ഇവയില്‍ കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം അനുമതി നല്‍കുന്നത് കൃഷി ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്താനത്തിലാണ്. സബ് കളക്ടര്‍ നേരിട്ടും, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം അനുമതി നല്‍കുന്നത് പ്രസ്തുത നിയമ പ്രകാരം രൂപീകരിക്കപ്പെട്ട കൃഷി ഓഫീസര്‍ കണ്‍വീനറായും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയേര്‍മാനായും, വില്ലേജ് ഓഫീസര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായ പ്രാദേശികതല നിരീക്ഷണ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ്. ജില്ലാ കൃഷി ഓഫീസര്‍ കണ്‍വീനറായും, സബ് കളക്ടര്‍ ചെയര്‍മാനായും മൂന്ന് കര്‍ഷക പ്രതിനിധികള്‍ അംഗങ്ങളുമായ ജില്ലതല അധികൃത സമിതിയാണ് അംഗീകാരം നല്‍കുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സബ് കളക്ടര്‍ക്ക് ഒറ്റയ്ക്ക് അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കില്ല.
2018 ജൂണ്‍ ഒന്നിലെ കണക്ക് പ്രകാരം കെ.എല്‍.യു. ഉത്തരവ് പ്രകാരം അനുമതിക്കായി 334 അപേക്ഷകള്‍ ലഭിച്ചതില്‍ 53 എണ്ണത്തിന് അനുമതി നല്‍കി. 27 എണ്ണം നിരസിച്ചു. ഒരെണ്ണം ജില്ലാ കളക്ടര്‍ക്ക് തുടര്‍ നടപടിയ്ക്കായി ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018ലെ 30-ാം നമ്പര്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം ഡാറ്റാബാങ്കിലുള്‍പ്പെടുത്താത്ത ഭൂമിയും പ്രസ്തുത നിയമത്തിന്റെ പരിഗണനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക,് ഡാറ്റാബാങ്കിലുള്‍പ്പെടാത്ത പരാമവധി 10 സെന്റ് ഭൂമി കൈവശം വെക്കുന്നവര്‍ക്ക് അതിന്റെ പരമാവധി 120 ചതുരശ്ര മീറ്റര്‍ വിസ്തൃതിയയിലുള്ള വീട് വയ്ക്കുന്നതിന് സബ് കളക്ടറുടെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതനുസരിച്ചുള്ള നടപടി സ്വീകരിച്ച് തുടങ്ങിയിട്ടില്ല. അതിനാല്‍ നിലവില്‍ റവന്യൂ സബ് ഡിവിഷന്‍ ഓഫീസില്‍ നടപടിയെടുക്കാന്‍ ബാക്കിയുള്ള 253 അപേക്ഷകളില്‍ നിബന്ധന പാലിക്കുന്ന ഓരോന്നിലും തീരുമാനമെടുത്ത് അപേക്ഷകനേയും തദ്ദേശ സ്വയഭരണ സ്ഥാപനത്തെയും അറിയിക്കുന്ന ജോലിയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. 10 സെന്റില്‍ കൂടുതലുള്ള കൈവശക്കാരുടെ അപേക്ഷകള്‍ സംബന്ധിച്ച ചട്ടങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയാല്‍ മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിലെ റവന്യൂ ഡിവിഷനുകളില്‍ ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള അപേക്ഷകളില്‍ തീരുമാനമെടുത്തിട്ടില്ല.
ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയല്‍ വാങ്ങി വീട് വയ്ക്കുന്നതിന് അനുമതി തേടുന്നത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് നിരക്കുന്നതല്ലായെന്ന് ഹൈക്കോടതി വിധിയുണ്ട്. ജില്ലാ കൃഷി ഓഫീസര്‍ ഇത് ഡി.എല്‍.എ.ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജനുവരി 22ന് ശേഷമുള്ള അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. ഇതാണ് ആക്ഷേപത്തിന് കാരണം. പൊതുജന താല്‍പ്പര്യവും ജനങ്ങള്‍ക്കുണ്ടാകുന്ന വൈഷമ്യവും കണക്കിലെടുത്ത് ഡി.എല്‍.എ.സി. നിയമോപദേശം തേടുകയാണ് ചെയ്തത്. മെയ് 16ന് പ്രസ്തുത കോടതി വിധി പരിഗണനയിലുള്ള അപേക്ഷകള്‍ക്ക് പൊതുവായി ബാധകമാക്കേണ്ടെന്ന് ജില്ലാ ലോ ഓഫീസറുടെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നത് പുനഃരാരംഭിച്ചിട്ടുണ്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 2018 ജൂണ്‍ ഒന്നിന് 295 അപേക്ഷകളാണ് നടപടിയെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. അതില്‍ 103 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്. ജൂണ്‍ 20ന് ചേരുന്ന ഡി.എല്‍എ.സി. യോഗത്തില്‍ 83 അപേക്ഷകള്‍ പരിഗണിക്കും. ബാക്കിയുളള 109 എണ്ണത്തില്‍ നടപടി പൂര്‍ത്തിയാക്കി വരികയാണ്. മാനന്തവാടി സബ് ഡിവിഷണല്‍ ഓഫീസില്‍ അപേക്ഷ പരിഗണിക്കുന്നതില്‍ അനാവശ്യ കാലതാമസം ഉണ്ടാകുന്നുവെന്നുള്ള പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധവും അടിസ്ഥാനമില്ലാത്തതുമാണെന്നും സബ്കളക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍