ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടന്നൂവെന്ന് ആരോപിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ചട്ടലംഘനം നടന്ന സ്ഥിതിക്ക് കെ ബി നസീമ തല്‍സ്ഥാനത്ത് തുടരുന്നത് വിലക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷന് മെമ്പര്‍ എ എന്‍ പ്രഭാകരനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ജില്ലാ കളക്ടറുടെ അസാന്നിധ്യത്തില്‍ എഡിഎം സത്യപ്രതിജ്ഞ ചടങ്ങ് പൂര്ത്തിയാക്കിതാണ് നിയമപരമായി നിലനില്‍ക്കാത്തതെന്നാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്.കെ ബി നസീമ ജില്ല പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിഞ്ജ ചെയ്ത നടപടി ചട്ടലംഘനമാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന് അടിയന്തരമായി ഇടപെട്ട് കെ ബി നസീമയെ തല്‍സ്ഥാനത്ത് തുടരുന്നത് വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. . മുസ്ലിംലീഗ് അംഗം തന്നെ വോട്ട് അസാധുവാക്കിയതോടെ ലീഗ് നേതൃത്വവും പ്രതിസന്ധിയിായ സമയത്താണ് എല്‍ഡിഎഫിന്റെ നീക്കം.
ഇന്ന് രാവിലെ മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് തുടക്കം മുതല്‍ വിവാദത്തിലായത്. യുഡിഎഫ് മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും ബാക്കി രണ്ടര വര്‍ഷം മുസ്ലിംലീഗിനുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനവും പകരം കൈമാറാനുമായിരുന്നു ധാരണ. ഈ തീരുമാനം അനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി ഉഷാകുമാരിയും വൈസ് പ്രസിഡന്റ് പി അസ്മത്തും രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് രാവിലെ പതിനൊന്നിനും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ട് മണിക്കും നടത്താനായിരുന്നു നിശ്ചയിച്ചത്. ഇതനുസരിച്ച് വരണാധികാരിയായ ജില്ല കലക്ടര്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ കാലത്ത് പതിനൊന്നിന് യോഗം വിളിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ കെ ബി നസീമയും എല്‍ഡിഎഫില്‍ നിന്നും സി ഓമനയും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബാലറ്റ് പേപ്പര്‍ തയ്യാറാക്കാന്‍ 15 മിനിട്ട് സമയം യോഗം നിര്‍ത്തിവെച്ചപ്പോള്‍ വരണാധികാരിയായ കലക്ടര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലക്ടറുടെ അസാന്നിധ്യത്തില്‍ ഇലക്ഷന് ഡെപ്യുട്ടി കലക്ടര്‍, എഡിഎം എന്നിവര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. കെ ബി നസീമക്ക് പത്ത് വോട്ടും സി ഓമനക്ക് അഞ്ച് വോട്ടുമാണ് ലഭിച്ചത്. കെ ബി നസീമ തെരഞ്ഞെടുക്കപ്പെട്ടതായി ഡെപ്യൂട്ടി കലക്ടര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ജില്ല ആസുത്രണഭവന്‍ ഹാളില്‍ നടന്ന സത്യപ്രതിഞജ്യില് എഡിഎം കെ എം രാജുവാണ് കെ ബി നസീമക്ക് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തത്. ഈ നടപടി ചട്ടലംഘനമാണെന്ന് എ എന്‍ പ്രഭാകരന് പരാതിയില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷന് കലക്ടറെയാണ് വരണാധികാരിയായി ചുമതലപ്പെടുത്തിയത്. വരണാധികാരിക്ക് ഏന്തെങ്കിലും അസൗകര്യങ്ങളുണ്ടായല് മാെറ്റാരാള്ക്ക് ചുമതല നല്‍കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അധികാരപ്പെടുത്താതെ എഡിഎം സത്യപ്രതിഞ്ജ ചൊല്ലി കൊടുത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഉച്ചക്ക് ശേഷം ചട്ടം ലംഘിച്ച് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം എല്‍ഡിഎഫ് അംഗങ്ങള്‍ ഇടപെട്ട് തടഞ്ഞു. ഡെപ്യൂട്ടി കലക്ടറുടേയും എഡിഎമ്മിന്റെയും സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു യുഡിഎഫ് നീക്കം നടത്തിയത്. എന്നാല്‍ വരണാധികാരിയായ കലക്ടറുടെ സാന്നിധ്യത്തിലോ അല്ലെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥാന്റെ സാന്നിധ്യത്തിലോ മാത്രമേ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കൂ എന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് തൊട്ടടുത്ത പ്രവര്‍ത്തി ദിവസമായ ചൊവ്വാഴ്ചയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും നസീമക്ക് നിയമകുരുക്ക് അഴിയുന്നത് വരെ ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് എ എന്‍ പ്രഭാകരന് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന് ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്നത് അനുസരിച്ചായിരിക്കും ഇനി കാര്യങ്ങള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍