ബഹുസ്വരത ജനാധിപത്യത്തിന്റെ സൗന്ദര്യം സമൂഹം കാവലിരിക്കണം:വങ്കിടേഷ് രാമകൃഷ്ണന്
കല്‍പ്പറ്റ:വിവേചനത്തിന്റെ അന്തരീക്ഷം പാരമ്യതയിലെത്തി നില്ക്കുന്ന കാലഘട്ടത്തില്‍ ബഹുസ്വരതകള്ക്കെതിരെയുള്ള നീക്കങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റഡ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന് പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കേരളാ മീഡിയാ അക്കാദമി, വയനാട് പ്രസ്ക്ലബ്ബ്, വി ജി വിജയന് അനുസ്മരണ സമിതി എന്നിവരുടെ നേതൃത്ത്വത്തില്‍ നടന്ന വി ജി വിജയന് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുടെ മാനങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിതമായ ശോഷണം രാജ്യത്തിന്റെ മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. ജനാധിപത്യത്തിലെ ബഹുസ്വരതയുടെ രൂപങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങള്‍ വ്യത്യസ്ത രൂപഭാവങ്ങളോടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന കാഴ്ചയാണുള്ളത്. അഞ്ചുവര്‍ഷത്തിനിടെയുള്ള സംഭവവികാസങ്ങള്‍ ഇതു വെളിവാക്കുന്നു. വിവേചനത്തിന്റെ കാലാവസ്ഥ പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകളിലൂടെയാണ് കടന്നുപോവുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ജാതിവ്യവസ്ഥ. ദക്ഷിണാഫ്രിക്കയില്‍ നിലനിന്ന വര്‍ണവിവേചനത്തിനും അപ്പുറമാണിത്. ഓരോരുത്തരും തങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രമാണ് പ്രതികരിക്കുന്നത്. അതുകൊണ്ടാണ് അട്ടപ്പാടിയില്‍ വിശന്നുവലഞ്ഞ ആദിവാസി യുവാവിനെ തല്ലിക്കൊല്ലുമ്പോള്‍ പലരും സെല്‍ഫിയെടുക്കുകയും നോക്കിനില്‍ക്കുകയും ചെയ്തത്. സമകാലിക കേരളത്തില്‍ കാണുന്ന കാഴ്ചയാണിത്. ഡോക്യുമെന്റേഷന് സംവിധാനങ്ങള്‍ കുറച്ചൊക്കെ ഗുണമുണ്ടാക്കുമെങ്കിലും ആത്യന്തികമായി വിവേചനത്തിനുള്ള ഉപകരണമായി മാറുകയാണ്. ബഹുസ്വരത തകര്‍ക്കുന്ന ഉപകരണമായി സ്മാര്‍ട്ട് ഫോണുകള്‍ മാറുന്നു. മാധ്യമങ്ങളുടെ പുതിയ രൂപങ്ങള്‍, സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങള്‍ ബഹുസ്വരതയെ തല്ലിക്കൊല്ലാനുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. 2014ല്‍ ബിബിസി നടത്തിയ കണക്കെടുപ്പില്‍, ഫേസ്ബുക്ക് 10 കോടി ജനങ്ങളിലേക്ക് എത്തിയത് വെറും ഒമ്പതു മാസം കൊണ്ടാണെന്നു കണ്ടെത്തിയിരുന്നു. റേഡിയോ അഞ്ചുകോടി ജനങ്ങളേക്കെത്താന് 38 വര്‍ഷവും ടെലിവിഷന്‍ ഇത്രതന്നെ ആളുകളിലേക്കെത്താന്‍ 13 വര്‍ഷവും എടുത്ത സ്ഥാനത്താണിത്. 2020ഓടെ ലോകമെമ്പാടുമുള്ള സ്മാര്‍ട്ട് ഫോണുകളിലൂടെ 200 ബില്യണ്‍ ആപ്ലിക്കേഷനുകള്‍ എല്ലാവരിലുമെത്തും. ഈ ആപ്ലിക്കേഷനുകള്‍ രാപ്പകല്‍ ഭേദമന്യേ ഓരോരുത്തരിലുമുള്ള ബഹുസ്വരതയെ ഞെക്കിക്കൊന്നുകൊണ്ടിരിക്കും. ചിന്ത, ഭക്ഷണം, വസ്ത്രം എന്നിവയെല്ലാം ഭൂരിപക്ഷത്തിന്റെ തീരുമാന പ്രകാരമാവും. ഈ സാഹചര്യത്തിലാണ് വി ജി വിജയനെ പോലുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍