നല്ലത് നാടറിയട്ടെ..! പാമ്പുകടിയേറ്റ് മരണാസന്നനായ മറുനാടന്‍ യുവാവിന് ജിവിതം തിരികെ നല്‍കി ജില്ലാശുപത്രി

മാനന്തവാടി:മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അതീവഗുരുതരാവസ്ഥയില്‍ ജില്ലാശുപത്രിയിലെത്തിയ ബീഹാര്‍ സ്വദേശിയായ ആസാദെന്ന യുവാവിനെയാണ് ജില്ലാശുപത്രിയിലെ പരിമിത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഡോക്ടര്‍മാരും മററ് ജീവനക്കാരും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആശുപത്രിയിലെത്തിയപ്പോഴേക്കും മാരക വിഷബാധ മൂലം ശ്വസനം നിലച്ചൂവെങ്കിലും തൊണ്ടയില്‍ ട്യൂബിട്ടശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയായിരുന്നു. എത്രയും പെട്ടെന്ന് തന്നെ രോഗിയെ വെന്റിലേറ്റിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടുകൂടി കോഴിക്കോടേക്ക് റഫര്‍ ചെയ്താല്‍ പാതിവഴിയില്‍ ജീവന്‍ പൊലിയുമെന്നുള്ളതിനാല്‍ ജില്ലാശുപത്രി ഒറ്റക്കെട്ടായി പ്രയത്‌നിച്ച് രോഗിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ആസാദിനെ മൂര്‍ഖന്റെ കടിയേറ്റ് അവശനിലയില്‍ ജില്ലാശുപത്രിയിലേക്ക് കൊണ്ടു വന്നത്. കോറോത്തുള്ള ഫാമില്‍ ജോലിക്കിടെയാണ് ആസാദിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. മാരകമായ് കടിയേറ്റതിനാല്‍ ശരീരത്തില്‍ കടുത്ത രീതിയില്‍ വിഷബാധ ഏറ്റിരുന്നു. ആശുപത്രിയിലെത്തി അല്‍പ സമയത്തിനകം രോഗിയുടെ ശ്വസനം നിലയ്ക്കുകയും, അടിയന്തിരമായി തൊണ്ടയില്‍ ട്യൂബ് ഇട്ട് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയും ചെയ്തു. എന്നാല്‍ അതേരീതിയില്‍ രോഗിയെ അധികസമയം വെക്കാന്‍കഴിയില്ലെന്നുള്ളതിനാല്‍ വെന്റിലേറ്ററിലേക്ക് അടിയന്തിരമായി മാറ്റേണ്ടതുണ്ടായിരുന്നു. ഐസിയു ആംബുലന്‍സ് ഇല്ലാതെ കോഴിക്കോട് വരെ ആസാദിനെ കൊണ്ടു പോയാല്‍ വഴിയില്‍ ജീവന്‍ നഷ്ടപ്പെടാുമെന്ന് ഉറപ്പായിരുന്നു. ജില്ലാശുപത്രിയിലെ ഐസിയുവിലുള്ള ആറ് ബെഡുകളിലും രോഗികള്‍ ഉണ്ടായിരുന്നതിനാല്‍ ആസാദിനെ ഐസിയുവില്‍ കിടത്തിചികിത്സിക്കാന്‍ നിര്‍വ്വാഹവുമില്ലായിരുന്നു.
ഏറെ ആലോചിക്കാനുള്ള സമയമില്ലാത്തതിനാല്‍ അവസാനം രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നെഴ്‌സുമാരുമടക്കമുള്ള ജീവനക്കാരും തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഐസിയുവില്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ ട്രോളിയില്‍ തന്നെ കിടത്തി ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആസാദിനെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.ഷിനാസ് ബാബു, സര്‍ജന്‍ ഡോ.ആതിഷ് , നെഴ്‌സുമാരായ വിഷ്ണു, അഭിലാഷ്, ഷീബ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം അടിയന്തിര ചികിത്സകള്‍ നല്‍കി ആസാദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പാമ്പു വിഷത്തിനെതിരെയുള്ള 22 വയല്‍ ആന്റി വെനം ആണ് ആസാദിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒടുവില്‍ വിഷബാധയില്‍ നിന്നും ക്രമേണ മുക്തനായ ആസാദ് ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.
ജില്ലാശുപത്രിയിലെ ഡോക്ടര്‍നെഴ്‌സ്ജീവനക്കാര്‍ സധൈര്യം മുന്നോട്ട് വന്നതുകൊണ്ട് മാത്രമാണ് കൈവിട്ടുപോകുമായിരുന്ന ആസാദെന്ന യുവാവിന്റെ ജീവിതം തിരികെപിടിക്കാന്‍ കഴിഞ്ഞത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍