പൊതുമരാമത്ത്ജല അതോറിറ്റി ധാരണയില്ലായ്മ റോഡ് കുഴിച്ച് പൈപ്പിട്ടതിന് ശേഷം ടാര്‍ ചെയ്ത സ്ഥലം വീണ്ടും കുഴിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
എടവക:മാനന്തവാടി -കണ്ടത്തുവയല്‍ റോഡില്‍ കുടിവെള്ള പൈപ്പിടുന്നതുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയും, പിഡബ്ല്യുഡിയും പരസ്പര ധാരണയില്ലാതെ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നതായി വാര്‍ഡ് മെമ്പര്‍ നജീബ് മണ്ണാര് ആരോപിച്ചു. കുടിവെള്ള പൈപ്പിനായി ടാറിംഗ് റോഡ് കുത്തികുഴിക്കുകയും, പിന്നീട് ഫണ്ട് ചിലവഴിച്ച് നന്നാക്കുകയും എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ വീണ്ടും കുഴിക്കുകയുമാണ് ചെയ്യുന്നതെന്ന് നജീബ് പരാതിപ്പെട്ടു. ഇന്ന് റോഡിലെ ഭാഗികമായി നികത്തിയ കുഴിയില്‍ ലോറികുടുങ്ങുകയും ചെയ്തു. അധികൃതരുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കുമെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.മാനന്തവാടി കണ്ടത്തുവയല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് റോഡ് കുഴിച്ചിരുന്നു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായാണ് മാസങ്ങള്‍ മുമ്പ് റോഡ് കുഴിച്ചത്. എന്നാല്‍ പിന്നീട് ടാറിങ്ങ് നടത്തി റോഡ് അറ്റകുറ്റ പണികള്‍ നടത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ വീണ്ടും ജെസിബി ഉപയോഗിച്ച് റോഡ് കുഴിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ നീക്കം എടവക പഞ്ചായത്ത് മെമ്പര്‍ നജീബ് മണ്ണാറിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പിഡബ്ല്യുഡി എഇ റോഡ് ടാര്‍ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കുമെന്നും ഇതിനായി വാട്ടര്‍ അതോറിറ്റി പിഡബ്ലുഡിയില്‍ അടച്ച രണ്ട് കോടിരൂപ ഉപയോഗിക്കുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതായി നജീബ് മണ്ണാര് പറഞ്ഞു.
എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും റോഡ് പൊളിക്കാന്‍ ജെസിബിയുമായി വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വന്നപ്പോള്‍ വീണ്ടും പ്രദേശവാസികള്‍ പ്രവൃത്തി തടഞ്ഞിരുന്നു. സര്‍ക്കാര്‍ ഫണ്ട് പാഴാക്കിക്കളയുന്നതിനെതിരെ ജനരോഷം രൂക്ഷമാണ്.
എല്ലാത്തിനുമുപരി റോഡിലെ കുഴി ശാസ്ത്രീയമായി നികത്താത്തതിനാല്‍ അപകട ഭീഷണിയും കൂടിയിട്ടുണ്ട്. ഇന്ന് പ്രസ്തുത കുഴിയില്‍ ഒരു ലോറി കുടുങ്ങുകയും ചെയ്തു. ഭാഗവശാലാണ് ലോറി മറയാതിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇത്തരം പാഴ്ചിലവുകള്ക്കെതിരെ നടപടി സ്വീകരിക്കുകയും, റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍