ലോഡ്ജില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത് കര്‍ണ്ണാടക സ്വദേശി
ബത്തേരി പോലീസ് സ്റ്റേഷന് റോഡില്‍ മാസങ്ങള്‍ക്കു മുന്‍പ് അടച്ചുപൂട്ടി പോയ ആരാധന ടൂറിസ്റ്റ് ഹോമില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൈസൂര്‍ നഞ്ചന്‍കോട് സ്വദേശി ശിവകുമാര്‍ (26) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപം നിന്ന് കിട്ടിയ മൊബൈല്‍ ഫോണും, മാസങ്ങള്‍ക്ക് മുമ്പ് കാണാതായ വ്യക്തികളെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണവുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.പൂട്ടിക്കിടന്ന ലോഡ്ജില്‍ നിന്നും ചില സാധനങ്ങളെടുക്കാനായി എത്തിയവരാണ് ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടത്. തുടര്‍ന്ന് ഇന്ന് ഫോറന്‍സിക് സയന്റിഫിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയിരുന്നു. മൃതദേഹത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ മരണപെട്ട വ്യക്തിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫോണില്‍ നിന്നും ലഭിച്ച നമ്പറുകള്‍ വഴി ബന്ധപ്പെട്ടപ്പോള്‍ ഉടമസ്ഥന് ശിവകുമാറാണെന്നും ഇയ്യാള് മാസങ്ങള്‍ക്ക് മുമ്പ് നഞ്ചന്‍കോട് നിന്നും കാണാതായ വ്യക്തിയാണെന്നും മനസ്സിലാകുകയായിരുന്നു. കൂടാതെ ശിവകുമാറിനെ കാണ്മാനില്ലെന്നുള്ള കേസ് നഞ്ചന്‍കോഡ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.നഞ്ചന്‍കോട് നിന്നും വയനാട്ടിലേക്ക് വന്ന ശിവകുമാര്‍ ബത്തേരിയില്‍ കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നു.അതിനിടയിലാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
ആറു മാസം മുമ്പ് അടച്ചു പൂട്ടിയ ലോഡ്ജിന്റെ പിന്‍ഭാഗത്തെ ഷട്ടര്‍ ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണുണ്ടായത്. ഇതു വഴി അകത്ത് കയറിയ ശിവകുമാര്‍ കോവണി പടിയില്‍ തൂങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. തൂങ്ങി മരിക്കാനുപയോഗിച്ചതെന്ന് കരുതുന്ന തുണിയുടെ അവശിഷ്ടങ്ങള്‍ കോവണിയില്‍ നിന്നും, മൃതദേഹ പരിസരത്ത് നിന്നും ലഭിച്ചു. ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.ഡി സുനില്‍, എസ്.ഐ അജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍