രോഗപ്രതിരോധം; വയനാട് ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ലക്ഷ്യത്തിലെത്തി
രോഗ പ്രതിരോധത്തിന്റെ കാര്യത്തില്‍ ഇതര ജില്ലകളെക്കാള്‍ വയനാട് ജില്ല മുന്നിട്ടുനിന്നതായി ആരോഗ്യം പ്രതിരോധം അതിജീവനം സെമിനാര്‍ വിലയിരുത്തി. മന്ത്രി സഭാ വാര്‍ഷികത്തിന്റെ ഭാഗമായി പൊലിക വേദിയില്‍ അവതരിപ്പിച്ച സെമിനാറാണ് ജില്ലയുടെ ആരോഗ്യ രംഗത്തെ നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്തത്. ആരോഗ്യം, ആയുര്‍വേദം, ഹോമിയോ വകുപ്പ് പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ആരോഗ്യവകുപ്പ് ജാഗ്രത പദ്ധതിയുടെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഊര്‍ജിത കര്‍മപരിപാടികള്‍ നടത്തിവരികയാണ്. കഴിഞ്ഞ വര്‍ഷം ഇതര ജില്ലകളില്‍ ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടില്‍ ഒരു മരണം പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നതു നേട്ടമാണ്.
19,645 കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 64,731 പേര് ചികില്‍സതേടി. 37 ഡെങ്കിപ്പനി മരണമാണ് റിപോര്‍ട്ട് ചെയ്തത്. 233 പേര് മരിച്ചത് ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണെന്നും കണ്ടെത്തിയിരുന്നു. സമയോചിത ഇടപെടലുകളും രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികില്‍സ നല്കാന് കഴിഞ്ഞതുമാണ് വയനാടിന്റെ നേട്ടം. 1332 പേര്‍ക്ക് സംസ്ഥാനത്തൊട്ടാകെ എച്ച്1 എന്‍1 റിപോര്‍ട്ട് ചെയ്തു. 185 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. മരണങ്ങളുണ്ടായില്ല. കോളറയുടെ കാര്യത്തില്‍ അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന സ്ഥിതിവിശേഷമല്ല ഇപ്പോള്‍. ഇക്കൊല്ലം ഇതുവരെ ജില്ലയില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് മാത്രമാണ് കോളറ സ്ഥിരീകരിച്ചത്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നു സെമിനാര്‍ ഓര്‍മിപ്പിച്ചു. ഖര-ദ്രവ മാലിന്യസംസ്കരണത്തിന്റെ അഭാവം, കൊതുകു സാന്ദ്രതയിലെ വര്‍ധന, കാലാവസ്ഥാ മാറ്റം, ശുദ്ധജല ദൗര്‍ലഭ്യം, ഭക്ഷ്യശുചിത്വമില്ലായ്മ, മൃഗങ്ങളിലൂടെയുള്ള രോഗപ്പകര്‍ച്ച തുടങ്ങിയവയാണ് പകര്‍ച്ചവ്യാധികള്‍ക്കു കാരണം. ഇതു തടയാന്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള വിപുലമായ ക്യാമ്പെയിനാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്. പൊതുജന പങ്കാളിത്തത്തോടെയുള്ള കൊതുകുനശീകരണം, വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള കാംപയിന് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പോംവഴിയാണ്. തൊണ്ടര്‍നാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചത് ഒരു കൂള്‍ഡ്രിങ്ക്സ് ഷോപ്പില്‍ നിന്നാണെന്നാണ് കണ്ടെത്തിയത്. രോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, പരമാവധി ഒരു മിനിറ്റ് വരെ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക, കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുക എന്നീ നിര്‍ദേശങ്ങളുയര്‍ന്നു. പനമരം സിഡിപിഒ സാമൂഹികനീതി വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് വിശദീകരിച്ചു. സാമൂഹികനീതി വകുപ്പിന്റെ കൈപ്പുസ്തകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുള്‍ ഖാദര്‍ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സന്തോഷ് ഏറ്റുവാങ്ങി. ഡിഎംഒ (ആരോഗ്യം) നൂന മര്‍ജ, ഡോ. കെ എസ് അജയന്, ഡോ. അരുണ്‍കുമാര്‍, ഡോ. ജറാള്‍ഡ് ജയകുമാര്‍, ഡോ. കെ സന്തോഷ് കുമാര്‍ പങ്കെടുത്തു.
കാര്യക്ഷമമാക്കി ഭാരതീയ ചികില്‍സാ വകുപ്പ്
പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി ഭാരതീയ ചികില്‍സാ വകുപ്പ് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക്. ഒന്നുമുതല്‍ 16 വയസ്സു വരെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് കൗമാരഭൃത്യം പദ്ധതി നടപ്പാക്കിവരികയാണ്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രിയിലാണ് ഇതിനുള്ള സൗകര്യം. പാതിരിച്ചാല്‍ ഗവ. ഡിസ്പെന്‍സറി വഴി നടപ്പാക്കിയ പ്രസൂതി തന്ത്രം ഗര്‍ഭിണികള്‍ക്ക് ഗുണകരമായി. 606 ഗുണഭോക്താക്കള്‍ക്കായി 8,50,000 രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതിനായി ചെലവഴിച്ചത്. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മാനസികം പദ്ധതിയിലൂടെ മനോരോഗികളുടെ ക്ഷേമത്തിനായി 8,50,000 രൂപ വിനിയോഗിച്ചു. 285 പേരാണ് ഗുണഭോക്താക്കള്‍. ജീവിതശൈലീ രോഗപ്രതിരോധങ്ങളുടെ ഭാഗമായി ആയുഷ്യം പദ്ധതി പ്രകാരം 8,15,000 രൂപ ചെലവഴിച്ചു. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, ദന്തപരിപാലനം, നേത്രസംരക്ഷണം, പഠനവൈകല്യ ചികില്‍സ എന്നിവ ലക്ഷ്യമാക്കി ബാലമുകുളം പദ്ധതി നടപ്പാക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1291 കുട്ടികള്‍ക്കായി 1356557 രൂപ ഇതിനായി ചെലവിട്ടു. സുല്‍ത്താന്‍ ബത്തേരി സര്‍വജന, വാളേരി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി കുട്ടികളിലെ വിളര്‍ച്ചാ നിവാരണത്തിന് പ്രസാദം പദ്ധതി നടപ്പാക്കി. ജില്ലാ ആയുര്‍വേദ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പാതിരിച്ചാല്‍ ഡിസ്പെന്‍സറി എന്നിവിടങ്ങളിലൂടെ നടപ്പാക്കിയ കരള്‍രോഗമുക്തി പദ്ധതിയിലൂടെ 105 ഗുണഭോക്താക്കള്‍ക്കായി 29000 രൂപ ചെലവഴിച്ചു. ജില്ലാ ആശുപത്രിയില്‍ യോഗ പദ്ധതിയുടെ ഗുണം 1556 പേര്‍ക്ക് ലഭിച്ചു. 429000 രൂപയാണ് ഇതിനു ചെലവിട്ടത്. ജില്ലാ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ സിക്കിള്‍സെല്‍ ക്ലിനിക്കുകളിലൂടെ 2591 പേര്‍ക്കായി 25 ലക്ഷം രൂപ വിനിയോഗിച്ചു. ജെറിയാട്രിക് യൂനിറ്റിന്റെ ഗുണഭോക്താക്കള്‍ 152 ആയിരുന്നു. 650000 രൂപയാണ് ഇതിനായി വിനിയോഗിച്ചത്. ടാസ്ക് ഫോഴ്സ് രൂപീകരിച്ച് 146 മെഡിക്കല്‍ ക്യാംപുകള്‍ നടത്തി. 50000 രൂപയാണ് ചെലവ്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സിദ്ധ പദ്ധതിയിലൂടെ 850000 രൂപ വിനിയോഗിച്ചു. വള്ളിയൂര്‍ക്കാവ് ഉല്‍സവത്തോടനുബന്ധിച്ച് നടത്തിയ മെഡിക്കല്‍ ക്യാംപില്‍ 606 രോഗികള്‍ പങ്കെടുത്തു. 1,25,000 രൂപയാണ് ചെലവ്. 142 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനായി 1,50,000 രൂപ ചെലവിട്ടു.
രോഗീപരിചരണത്തില്‍ ഹോമിയോപ്പതി വകുപ്പ്
ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ വേറിട്ട പദ്ധതികളുമായി ഹോമിയോപ്പതി വകുപ്പ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് റീച്ച്, സ്ത്രീരോഗ സാന്ത്വന രംഗത്ത് സീതാലയം പദ്ധതികള്‍ വഴി ഇതിനകം തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. സീതാലയം പദ്ധതിയുടെ ഭാഗമായി വന്ധ്യതാ നിവാരണം, ലഹരിവിമുക്ത ക്ലിനിക്കുകളുണ്ട്. അഞ്ചുകുന്ന് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ നിവാരണ ക്ലിനിക്ക് ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കി അവസാന ഘട്ടത്തില്‍ ഇവിടെയെത്തിയവരില്‍ 10 പേര് ഇപ്പോള്‍ ഗര്‍ഭിണികളാണ്. ഏഴു കുഞ്ഞുങ്ങളുണ്ടായി. വെങ്ങപ്പള്ളി, തിരുനെല്ലി എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത ക്ലിനിക്കുകളില്‍ എണ്ണൂറിലധികം പേര് ചികില്‍സ തേടി. കുട്ടികള്‍ക്കായി സദ്ഗമയ പദ്ധതി നടപ്പാക്കിവരുന്നു. ക്യാംപുകള്‍, വിവിധ മല്‍സരങ്ങള്‍ തുടങ്ങിയവ ഇതോടനുബന്ധിച്ച് നടത്തി. ആയുഷ്മാന്‍ ഭവ പദ്ധതി പ്രകാരം പൊലിക 2018 പ്രദര്‍ശന മേളയില്‍ യോഗ പരിശീലന പരിപാടി നടത്തിവരുന്നു. ജില്ലാ ആശുപത്രിയില്‍ സുസജ്ജമായ ജറിയാട്രിക് യൂനിറ്റ് പ്രവര്‍ത്തിക്കുന്നു. അഞ്ചു കിടക്കകളുള്ള ഐപി വിഭാഗത്തില്‍ ജനറല്‍ നഴ്സിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും ആസ്ത്മ, അലര്‍ജി ഒപികള്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കും. മൊബൈല്‍ ക്ലിനിക്കുകള്‍ വഴി ആദിവാസി മേഖലകളില്‍ 300ഓളം മെഡിക്കല്‍ ക്യാംപുകള്‍ നടത്തി. സൗഹാര്‍ദം പദ്ധതി വഴി 28 മെഗാ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. ആറായിരത്തോളം പേര് ഇതുപയോഗപ്പെടുത്തി. ഹോമിയോപ്പതി വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്കായി 205949 എന്ന നമ്പറില്‍ ബന്ധപ്പെടാം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍