സമരവീര്യം ചോരാതെ..!സിപിഐഎം അനിശ്ചിതകാല സത്യാഗ്രഹസമരം പുരോഗമിക്കുന്നു; സമരം ഡിഎഫ്ഓ ഓഫീസ് വരാന്തയിലേക്ക് മാറ്റി
കുറുവാ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി എംഎല്‍എ ഓആര്‍ കേളുവിന്റെ നേതൃത്വത്തില്‍ സിപിഐഎം നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം രാത്രിയിലും പുരോഗമിക്കുന്നു. ഡിഎഫ്ഓ കോമ്പൗണ്ട് പരിസരത്തുനിന്നും സമരം നിലവില്‍ ഓഫീസ് വരാന്തയിലേക്ക് മാറ്റിയിട്ടുണ്ട്. ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ട്. നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി 950 പേരെ പ്രവേശിപ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ തീരുമാനം അറിയിച്ചെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതുവരെ സമരം തുടരാനാണ് സിപിഐഎമ്മിന്റെ തീരുമാനം.
കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, ജില്ലയില്‍ ടൂറിസത്തിനെ തകര്‍ക്കാനുള്ള ഗൂഡ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഒ ആര് കേളു എം എല്‍ എ യുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെ പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഡി എഫ് ഒ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. സമരത്തിന് മുന്നോടിയായി ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.സി പി എം ജില്ലാ സെക്രട്ടറി പി.ഗഗാറിനാണ് സമരം ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തംഗം എ എന്‍ പ്രഭാകരന് , സി കെ ശശീന്ത്രന്‍ എം എല്‍ എ, കെ വി മോഹനന്, പി വി സഹദേവന്, കെ എം വര്‍ക്കി മാസ്റ്റര്‍, എം എസ് സുരേഷ് ബാബു ,എന്‍ എം ആന്റണി ,,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ത്രന്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസി മായാദേവി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ബിന്ദു പ്രകാശ്, മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും, സിപിഐഎം സെക്രട്ടറിയേറ്റംഗവുമായ കെ റഫീഖ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നഗരസഭ കൗണ്‍സിലര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും എംഎല്‍എയോടൊപ്പം സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ഡിഎഫ്ഒ ഓഫീസ് കോമ്പൗണ്ടിന് പുറത്തായി ആരംഭിച്ച സമരം രാത്രിയോടെ ഓഫീസ് പരിസരത്തേക്ക് മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഉപരോധിക്കാതെയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താതെയുമാണ് ആദ്യഘട്ടത്തില്‍ സമരം പുരോഗമിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍