പൊലിക 2018;വൈവിധ്യ സേവനങ്ങളുമായി സര്‍ക്കാര്‍ വകുപ്പുകള്‍
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്കെഎംജെ സ്കൂളില്‍ മെയ് 13 വരെ നടക്കുന്ന പൊലിക 2018 മെഗാ പ്രദര്‍ശന മേളയില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങളുമായി സര്‍ക്കാര്‍ വകുപ്പുകള്‍. ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ ആധാര്‍ എന്റോള്‍മെന്റ്, തെറ്റുതിരുത്തല്‍, വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍, വിവിധ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരുടെ മൊബൈല്‍-ആധാര്‍ ലിങ്കിങ് സേവനങ്ങള്‍ ലഭിക്കും. സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങളും ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഫ്രീ വൈഫൈ സംവിധാനത്തോടെ ഒരുക്കിയ സ്റ്റാളില്‍ സ്റ്റാര്‍ട്ടപ് മിഷന് പ്രൊഡക്റ്റ് ഡിസ്പ്ലേയും ഒരുക്കിയിട്ടുണ്ട്.
അക്ഷയ സെന്റര്‍ വഴി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാനും പുതിയ കാര്‍ഡുകള്‍ നല്‍കാനുമുള്ള സംവിധാനങ്ങളുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് സൗകര്യം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി തൊഴില്‍വകുപ്പും സജീവമാണ്. ആവശ്യമായ രേഖകള്‍ സഹിതം ഹാജരായാല്‍ ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഡ് വിതരണം ചെയ്യും. നിലവിലെ കാര്‍ഡ് പുതുക്കി നല്‍കും. ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ഹാജരാവണം. 15,000 രൂപയുടെ ചികില്‍സാ സഹായം ലഭിക്കുമെന്നതാണ് പ്രത്യേകത. അപകടമരണം സംഭവിച്ചാല്‍ തൊഴിലാളിയുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
രോഗീപരിചരണത്തിന് ഹോമിയോപ്പതി വകുപ്പ് സ്റ്റാള്‍ സജ്ജമാക്കിട്ടുണ്ട്. 13 വരെ ദിവസവും ഡോക്ടറുടെ സേവനവും സൗജന്യ മരുന്നുവിതരണവും ഉണ്ടാവും. രാവിലെ എട്ടുമുതല്‍ 10 വരെ സൗജന്യ യോഗ പരിശീലനം നടക്കും.മേളയിലെ വോട്ടര്‍ സഹായ വിജ്ഞാനകേന്ദ്രം വഴി 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ സേവനം, വിലാസം മാറ്റല്‍, പ്രവാസികളുടെ വോട്ടവകാശം ഉറപ്പുവരുത്തല്‍ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭിക്കും.
പ്രദര്‍ശന മേളയില്‍ നാളെ (മെയ് 8)
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്കെഎംജെ സ്കൂളില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയില്‍ ഇന്നു രാവിലെ 10ന് വയനാടും ഗോത്രജനതയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പട്ടികവര്‍ഗ വികസന ഓഫിസര്‍ സി ഇസ്മായില്‍ വിഷയം അവതരിപ്പിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി. യു ദാസ് മോഡറേറ്ററാവും. വൈകീട്ട് ആറിന് മേളയിലൊരുക്കിയ പ്രത്യേക വേദിയില്‍ വയനാട് തുടിത്താളം ഗോത്രകലാസംഘം നാടന്‍പാട്ട് അവതരിപ്പിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍