എല്ലുമുറിയെ പണിയെടുപ്പിച്ചിട്ടും കൃത്യമായി ശമ്പളമായി നല്‍കാതെ അധികൃതര്‍;പരാതിയുമായി ബെയര്‍ഫൂട്ട് ടെക്നീഷ്യന്മാര് രംഗത്ത്
കല്‍പ്പറ്റ:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എസ്.ടി മേഖലയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി നിയമിച്ച ബെയര്‍ ഫൂട്ട് ടെക്നീഷ്യന്മാര്ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാസമ്പന്നരായ 32 യുവതീ യുവാക്കളെ ബ്ലോക്ക് തലത്തില്‍ തിരഞ്ഞെടുത്താണ് നിയമനം നല്‍കിയത്.നിയമനം ബ്ലോക്ക് തലത്തില്‍ ആണെങ്കിലും വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഫീല്‍ഡ് സ്റ്റാഫായിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. ജോലിയില്‍ പ്രവേശിച്ച് ഒന്നരവര്‍ഷം പിന്നിട്ടിട്ടും തങ്ങള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നും,പലപ്പോഴും രണ്ടും മൂന്നും മാസം പിന്നിടുമ്പോഴാണ് വേതനം ലഭിക്കുന്നതെന്നും അതുകൊണ്ടുതന്നെ ആദിവാസി വിഭാഗത്തില്‍പ്പെട്ട തങ്ങളുടെ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലും കടക്കെണിയിലുമാണെന്ന് ഇവര്‍ പരാതിപ്പെടുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എസ്ടി മേഖലയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാസമ്പന്നരായ 32 യുവതീ യുവാക്കളെ ബ്ലോക്ക് തലത്തില്‍ തിരഞ്ഞെടുത്ത് കൊട്ടാരക്കരയിലെ സര്‍ക്കാര്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും 3 മാസത്തെ പരിശീലനം നല്കി. ഉടനെ നിയമിക്കും എന്ന് പറഞ്ഞെങ്കിലും 1 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കലക്ട്രേറ്റിനു മുന്നില്‍ സമരമിരുന്നതിനു ശേഷമാണ് ഇവര്‍ക്ക് നിയമനം ലഭിച്ചത്.
2017 നവംബര്‍ മുതലാണ് വിവിധ ബ്ലോക്കുകളിലായി ബെയര്‍ഫൂട്ട് ടെക്നീഷ്യന് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. നിയമനം ബ്ലോക്ക് തലത്തില്‍ ആണെങ്കിലും വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഫീല്‍ഡ് സ്റ്റാഫായാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും ജോലിയില്‍ പ്രവേശിച്ചത് മുതല്‍ മാസ വേതനം കൃത്യമായി ലഭിച്ചിരുന്നില്ലെന്നും ടെക്നീഷ്യന്മാര് പരാതിപ്പെടുന്നു. രണ്ടും മൂന്നും മാസം വൈകിയാണ് വേതനം ലഭിച്ചിരുന്നത്, അതും ആദ്യം ലഭിക്കേണ്ട ഒരു മാസത്തെ വേതനം മാത്രമേ കിട്ടിയിരുന്നുള്ളൂ . ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണ് .
ഫീല്‍ഡ് സ്റ്റാഫ് ആയതിനാല്‍ ദിവസേനയുള്ള യാത്രാചിലവും മറ്റും ആവശ്യമായി വരുന്നതുകൊണ്ട് വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൂടാതെ ട്രാവലിംഗ് അലവന്‍സ്, മറ്റ് ആനുകൂല്യങ്ങളൊന്നും തങ്ങള്‍ക്കില്ലെന്നും അവര്‍ പറയുന്നു. വേതനം ലഭിക്കാത്തതുകൊണ്ട് കൃത്യമായി ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത് .ദിവസ വേതന അടിസ്ഥാനത്തില്‍ ആയതുകൊണ്ട് തന്നെ ആ ദിവസങ്ങളിലെ വേതനവും തങ്ങള്‍ക്ക് നഷ്ടമാകുകയാണെന്നും ബെയര്‍ഫൂട്ട് ടെക്നീഷ്യന്മാര് പരാതിപ്പെട്ടു. മറ്റു പല ചെറുകിട സ്ഥാപനങ്ങളിലും ജോലി ചെയ്ത് നിത്യ വരുമാനം ഉണ്ടായിരുന്നവരാണ് ആ ജോലി ഉപേക്ഷിച്ച് ഈ ജോലിയിലേക്ക് വന്നത്. ആകെയുണ്ടായിരുന്ന ആ വരുമാനം നിലച്ചതുകൊണ്ട് തന്നെ മിക്ക കുടുംബങ്ങളും വളരെ ദരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും പോകുന്ന അവസ്ഥയാണ് ഉള്ളത്. തങ്ങള്‍ക്ക് ലഭിക്കാനുള്ള മൂന്ന് മാസത്തെ വേതനം ലഭിക്കുന്നതിനും,തുടര്‍ന്ന് ഭാവിയില്‍ കൃത്യമായി മാസവേതനം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അഗളിയിലെ മധുവിനെ പോലെ വയനാട്ടിലും വിദ്യാസമ്പന്നരായ മധുമാരെ സൃഷ്ടിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ കണ്ണുതുറക്കണം എന്ന അപേക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും ഈ പാവം ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍