ദേശീയ റോഡ് സുരക്ഷാ വാരാചരണം തുടങ്ങി
മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇരുപത്തിയൊമ്പതാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണം തുടങ്ങി. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വാരാചരണത്തില്‍ പങ്കാളികളായിക്കൊണ്ട് ലഭിക്കുന്ന അറിവുകള്‍ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും നിയമം ലംഘിക്കുന്ന മനോഭാവം മാറ്റണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 35 അപകടങ്ങളിലായി 36 പേര് മരിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം അത് 65 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 660 അപകടങ്ങളുണ്ടായി. എന്നാല്‍, ഈ വര്‍ഷം മൂന്നു മാസത്തിനകം തന്നെ 256 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ റോഡില്‍ അച്ചടക്കം പാലിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാവുന്ന ദേശീയപാതയിലെ വൈത്തിരി, കല്‍പ്പറ്റ, മുട്ടില്‍, വാര്യാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനുള്ള പ്രപ്പോസല്‍ പി.ഡബ്ല്യു.ഡി സര്‍ക്കാരിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ എ.ഡി.എം. കെ.എം രാജു അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുമരാമത്ത് വകുപ്പ് (നിരത്ത്) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം ഹരീഷ് സംസാരിച്ചു. ആര്.ടി.ഒ. വി സജിത്ത് സ്വാഗതവും ജോയിന്റ് ആര്.ടി.ഒ. സി വി എം ഷെരീഷ് നന്ദിയും പറഞ്ഞു. നിരവധി യുവാക്കളും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
'റോഡ് സുരക്ഷ ജീവന് രക്ഷ' എന്ന പേരില്‍ ഏപ്രില്‍ 30 വരെയാണ് റോഡ് സുരക്ഷാ വാരാചരണം. റോഡ് സുരക്ഷാ ബോധവല്‍ക്കരണ ബുള്ളറ്റ് റാലി, റോഡ് സുരക്ഷാ ക്ലാസുകള്‍, സൗജന്യ നേത്രപരിശോധനയും കണ്ണട വിതരണവും, സൗജന്യ മെഡിക്കല്‍ ക്യാമ്പ്്, ക്വിസ് മല്‍സരങ്ങള്‍, റോഡ് സുരക്ഷാ ബോധവല്‍ക്കരണ വാഹന പരിശോധന, ലഘുലേഖ-പോസ്റ്റര്‍-ബാനര്‍ പ്രചാരണ പരിപാടികള്‍, റോഡ് സുരക്ഷാ ബോധവല്‍ക്കരണ കലാപരിപാടികള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട്- ട്രോമാ കെയര്‍- ഫസ്റ്റ് എയ്ഡ് പരിശീലനങ്ങള്‍, ഏപ്രില്‍ 26ന് 'നോ ഹോങ്കിങ്' ദിനാചരണം എന്നിവ വാരാചരണത്തോടനുബന്ധിച്ച് നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍