ഉദ്ഘാടത്തിനൊരുങ്ങി മൂന്ന് പാലങ്ങള്‍ ; പ്രതീക്ഷയോടെ ഉള്‍ഗ്രാമങ്ങള്‍

ഉദ്ഘാടത്തിനൊരുങ്ങി മൂന്ന് പാലങ്ങള്‍
പ്രതീക്ഷയോടെ ഉള്‍ഗ്രാമങ്ങള്‍
വടക്കേ വയനാട്ടില്‍ നിരവധി ഉള്‍നാടന്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് പാലങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. വര്‍ഷങ്ങളായുള്ള വികസന സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണമാണിത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പനന്തറപ്പാലം, വാളാട് പൊള്ളമ്പാറ പാലം, മാനന്തവാടി-തവിഞ്ഞാല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെറുപുഴ പാലം എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉത്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തില്‍ ഇവ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മഴക്കാലത്ത്് വെള്ളം കയറി ഒറ്റപ്പെടുന്ന ഗ്രാമങ്ങളുടെ ദുരിതങ്ങള്‍ക്കും ഇതോടെ അറുതിയാവുകയാണ്.
• തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പനന്തറപ്പാലം
തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വികസന സ്വപ്‌നമാണ് പനന്തറപ്പാലം. ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. നാല് കോടി രൂപ ചെലവിലാണ് ഇവിടെ പാലം ഉയര്‍ന്നത്. 22.32 മീറ്ററാണ് പാലത്തിന്റെ നീളം. നടപാത ഉള്‍പ്പെടെ 11.05 മീറ്ററാണ് വീതി. മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ പ്രദേശമാകെ ഒറ്റപ്പെടുന്ന സാഹചര്യമാണുണ്ടായത്. ഇതിനെയെല്ലാം മറികടന്ന് പാലം പണി പൂര്‍ത്തിയാകുമ്പോള്‍ നാടും ആഹ്ലാദത്തിലാണ്. പനന്തറ പ്രദേശത്തെ കൂടാതെ അയനിക്കല്‍, ആലാര്‍, ഇരുമനത്തൂര്‍, എച്ചിപ്പോയില്‍, മണലിമൂല, ആനേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ പാലം കടന്നാണ് ജനങ്ങള്‍ പോകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ അഞ്ച് കിലോ മീറ്ററോളം ചുറ്റിക്കറങ്ങി മുള്ളല്‍ പാലം കടന്നാണ് പേര്യയില്‍ എത്തുന്നത്.മഴക്കാലത്ത് വെള്ളം കയറുന്നതിനാല്‍ എല്ലാ തവണയും ജനങ്ങള്‍ക്കായി അധികൃതര്‍ ബോട്ട് സര്‍വ്വീസും ഇവിടെ ഏര്‍പ്പെടുത്താറുണ്ട്. പുതിയ പാലം വന്നതോടെ ഇതില്‍ നിന്നെല്ലാം ഗ്രാമങ്ങള്‍ക്ക് മോചനമായി.
• പൊള്ളമ്പാറ വികസനത്തിലേക്ക് ഒരുപാലം
പ്രദേശവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് വാളാട് പൊള്ളമ്പാറ പാലം വരുന്നത്. പാലത്തിന്റെയും,സമീപന റോഡുകളുടെയും നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തിയായി. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടിനെയും തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരിയെയും ബന്ധിപ്പിക്കുന്ന പാലമാണിത്. നാല് വര്‍ഷം മുമ്പാണ് ഇവിടെ കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. പൊതുമാരാമത്ത് വകുപ്പ് ഏഴ് കോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മുമ്പ് ഇവിടെ ഉയരം കുറഞ്ഞ താത്കാലിക മരപ്പാലമാണ് ഉണ്ടായിരുന്നത്. മഴ കാലത്ത് പുഴയില്‍ വെള്ളം പൊങ്ങുന്നതോടെ ഈ പാലം മുങ്ങുന്നത് മുമ്പ് പതിവായിരുന്നു. കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി മുടപ്പിനാല്‍ക്കടവ്, പുലിക്കാട്ട് കടവ് എന്നിവിടങ്ങളിലെ പാലം കടന്നാണ് നാട്ടുകാര്‍ മാനന്തവാടിലും മറ്റും എത്തിയിരുന്നത്. പൊള്ളമ്പാറയിലുള്ള ആയൂര്‍വേദ ആസ്പത്രിയിലേക്ക് വാളാട് ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് എത്താനും പാലം വന്നതോടെ എളുപ്പമായി.
വാളാടുള്ള ആരോഗ്യ കേന്ദ്രത്തിലും ഈ പാലം കടന്നാണ് ആളുകള്‍ പോകുന്നത്. പുതുശ്ശേരി ഭാഗത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാളാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വാളാട് ജയ്ഹിന്ദ് ഗവ.യു.പി സ്‌കൂള്‍, എടത്തന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെത്തുന്നതും പാലം പ്രയോജനപ്രദമായി. മുമ്പ് മഴക്കാലത്ത് മിക്കപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി, മക്കിയാട്, ആലക്കല്‍, വീട്ടീയാമ്പറ്റ, എടമുണ്ട, വെങ്ങലോട്ട്, തവിഞ്ഞാലിലെ വാളാട്, കൂടത്തില്‍, വാളമടക്ക്,കാരച്ചാല്‍,ആലാറ്റില്‍ തുടങ്ങിയ ഗ്രാമങ്ങളുടെ യാത്രാ ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്.
• ഇനി ഒറ്റപ്പെടില്ല ചെറുപുഴയിലും പാലമായി
മാനന്തവാടിയുടെ വിളിപ്പാടകലെയായിരുന്നു ചെറുപുഴ പാലം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പുഴയില്‍ നിന്നും അധികം ഉയരമില്ലാത്ത പാലമായിരുന്നു ഇവിടെയുണ്ടായിരുന്നു. മഴ തുടങ്ങുമ്പോഴേക്കും ഒഴക്കോടി തവിഞ്ഞാല്‍ മുതിരേരി പ്രദേശത്തേക്കുള്ള യാത്രാ വഴി രണ്ടായി മുറിയും. പാലത്തിനു മുകളില്‍ വെള്ളം കയറിയാല്‍ പിന്നെ മഴ ശമിക്കുന്നതുവരെ കാത്തിരിക്കണം. അല്ലെങ്കില്‍ കണിയാരം വഴി ചുറ്റികറങ്ങി വേണം മാനന്തവാടി നഗരത്തിലെത്താന്‍. ഈ പ്രശ്‌നത്തിന് പരിഹാരമായി ചെറുപുഴയില്‍ നാലുകോടി രൂപ ചെലവിലാണ് പാലം യാഥാര്‍ത്ഥ്യമാകുന്നത്. വികസന വഴിയിലെ മറ്റൊരു നാഴികക്കല്ലായി ഈ പാലവും മാറും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍