ഭര്‍തൃഗൃഹത്തില്‍ വെച്ച് പൊള്ളലേറ്റ ശേഷം യുവതി മരണപ്പെട്ട സംഭവം:അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കള്‍
പേരിയ:കഴിഞ്ഞദിവസം തീപ്പൊള്ളലേറ്റ് മരിച്ച തവിഞ്ഞാല്‍ സെയ്ന്റ് തോമസ് യു.പി സ്കൂള്‍ അധ്യാപികയും പേര്യ അയനിക്കല്‍ ചെറുവത്ത് വിനീതിന്റെ ഭാര്യയുമായ റോണി. കെ. മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിനല്‍കുമെന്നും അമ്മ ഷീല, സഹോദരന് ടോണി. കെ. മാത്യു എന്നിവര്‍ പറഞ്ഞു. ഭര്‍തൃഗൃഹത്തില്‍വെച്ച് പൊള്ളലേറ്റ റോണി വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരിച്ചത്. മകള്‍ക്ക് ഭര്‍തൃഗൃഹത്തില്‍വെച്ച് മാനസിക പീഡനമേറ്റിരുന്നതായാണ് റോണിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രസവ ശേഷം റോണി ചെറിയരീതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും, ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും റോണിയുടെ ഭര്‍തൃവീട്ടുകാര്‍ വെളിപ്പെടുത്തി. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു.എം.എസ്.സി, ബി.എഡ് ബിരുദധാരിയായ റോണി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അമ്മയടക്കമുള്ള ബന്ധുക്കളുടെ ഭാഷ്യം. ഭര്‍ത്താവ് വിനീതില്‍ നിന്നും വീട്ടുകാരില്‍ നിന്നും റോണി മാനസിക പീഡനങ്ങളേറ്റു വാങ്ങിയിരുന്നതായും ആഗ്രഹിച്ച സമയത്ത് വീട്ടിലേക്ക് പോകാന്‍ കൂടി അനുവദിക്കാതെയാണ് പീഡിപ്പിച്ചതെന്നും റോണിയുടെ മാതാവ് വെളിപ്പെടുത്തി. മാനന്തവാടിയിലെ സെയ്ന്റ് ജോസഫ്സ്് ആശുപത്രിയില്‍ വച്ച് റോണി രണ്ട് മാസം മുമ്പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു ശേഷം ഭര്‍ത്താവ് വിനീത് പരുഷമായാണ് മകളോട് പെരുമാറിയിരുന്നത്. ആഗ്രഹിച്ച ആണ്‍കുഞ്ഞിനെ ലഭിക്കാത്തിലുള്ള അമര്‍ഷവും മകള്‍ക്കു നേരെ ഇയാള്‍ പ്രകടിപ്പിച്ചിരുന്നു. മകള്‍ക്ക് മതിയായ പ്രസവ ശുശ്രൂഷ നല്‍കിയിരുന്നില്ല. പൊള്ളലേല്ക്കുന്നതിന്റെ തലേ ദിവസം മകളെ തന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനായി പോയ മകന് ടോണിയെയും ഭാര്യ പ്രിയയെും വിനീതിന്റെ വീട്ടുകാര്‍ അവരുടെ വീട്ടില്‍ കയറാന്‍ പോലും അനുവദിച്ചിരുന്നില്ല. രണ്ട് മാസം പ്രായമായ കുട്ടിയെ പോലും കാണിച്ചിരുന്നില്ലെന്നും റോണിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
മകള്‍ റോണിയെ ഗര്‍ഭത്തിലുള്ള സമയത്താണ് തന്റെ ഭര്‍ത്താവ് മാത്യു വാഹനാപകടത്തില്‍ മരിച്ചത്. 31 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചെങ്കിലും അതിന്റെയൊന്നും പോരായ്മ കാണിക്കാതെയാണ് താന്‍ രണ്ടു മക്കളെയും വളര്‍ത്തിയത്. 11 മാസം മുമ്പ് 2017 മേയ് എട്ടിന് വിവാഹം കഴിച്ചയക്കുമ്പോള്‍ 75 പവന് സ്വര്‍ണവും പുതിയ കാറും മകള്‍ക്ക് നല്‍കിയിരുന്നു. തവിഞ്ഞാല്‍ സെയ്ന്റ് തോമസ് യു.പി സ്കൂളില്‍ ജോലിയും വാങ്ങി നല്കി. ജോലി വാങ്ങി നല്‍കുന്നതിനായി ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും യാതൊരു സഹായവുമുണ്ടായില്ല. ഭര്‍തൃവീട്ടില്‍ അനുഭവിക്കുന്ന പീഡനം മകള്‍ നിരവധി തവണ പറഞ്ഞിരുന്നു. അപ്പോഴൊക്കെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കുഞ്ഞിനെ നോക്കുന്നില്ലെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ മകളെ പീഡിപ്പിച്ചിരുന്നതായും വിനീത് മറ്റൊരു വിവാഹം കഴിക്കുമെന്ന് പറഞ്ഞതിനാല്‍ മകള്‍ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്നും മകളുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കുമെന്നും ഷീല പറഞ്ഞു.
എ്നനാല് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം റോണിക്ക് ഉണ്ടായിരുന്നില്ലെന്നും പ്രസവത്തിന് ശേഷം റോണി ചെറിയ രീതിയിലുള്ള മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും വിനീതിന്റെ സഹോദരന് ജിബിന്‍, അമ്മാവന് ജോസ് എന്നിവര്‍ പറഞ്ഞു. പ്രസവത്തിനു ശേഷം റോണിയെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ അവരുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ഇവിടെ അതിന്റെ സൗകര്യമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് റോണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് റോണിയുടെ വീട്ടുകാരെയും അറിയിച്ചതാണ്. എന്നാല്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാനോ റോണിയുടെ കാര്യങ്ങളെ പറ്റി അന്വേഷിക്കാനോ അവര്‍ തയ്യാറായില്ല. വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പലതവണ റോണി പ്രകടിപ്പിച്ചിരുന്നതായും അവര്‍ സൂചിപ്പിച്ചു. കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി റോണിയുടെ ഭര്‍ത്താവ് വിനീതിനെ ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍