വ്യാജ രേഖചമച്ച റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; അറസ്റ്റിലായത് വ്യാജ ഭൂനികുതി രസീതും, കൈവശ സര്‍ട്ടിഫിക്കറ്റുംതയ്യാറാക്കിയെ കേസിലെ പ്രതി

മാനന്തവാടി:വ്യാജ ഭൂനികുതി രസീതും കൈവശാവകാശ സര്‍ട്ടിഫിക്കേറ്റും തയ്യാറാക്കി സ്വകാര്യ വ്യക്തിക്ക് മിച്ചഭൂമി കൈമാറാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയായ വെളളമുണ്ട ബാണാസുര സാഗര്‍ ഇറിഗേഷന്‍ പ്രൊജക്ട് സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് അജയ് സിറിള്‍ (55) നെയാണ് മാനന്തവാടി അഡി.എസ്‌ഐ അബ്ദുള്ളയും സംഘവും അറസ്റ്റ് ചെയ്തത്. മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സന്തോഷ് ശിവനാരായണനും കേസിലെ പ്രതിയാണ്. പയ്യമ്പളളി വില്ലേജില്‍ പുതിയിടത്ത് രണ്ട് ഹെക്ടറോളം സ്ഥലത്തിന്റെ നികുതി സ്വീകരിച്ചതായാണ് ഇയ്യാള്‍ വ്യാജരേഖ ഉണ്ടാക്കിയത്. മിച്ചഭൂമി കേസില്‍ ഹൈക്കോടതിയില്‍ സ്‌റ്റേ നിലനില്‍ക്കുന്ന സ്ഥലത്തിനായാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ നല്‍കിയ പരാതി പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. പയ്യമ്പള്ളി വില്ലേജില്‍ ഉള്‍പ്പെട്ട പുതിയിടത്തെ രണ്ട് ഹെക്ടറോളം വരുന്ന മിച്ചഭൂമിയില്‍പെട്ട സ്ഥലത്തിന് വര്‍ഷങ്ങളായി നികുതി സ്വീകരിച്ചു വന്നിരുന്നു. തുടര്‍ന്ന് 2013 ന് ശേഷം പ്രസ്തുത സ്ഥലത്തിന് നികുതി സ്വീകരിക്കാതെയായി. മുമ്പ് പയ്യമ്പള്ളി വില്ലേജിലുണ്ടിയിരുന്ന കല്‍ര്‍ക്ക് സന്തോഷ് ശിവനാരായണനാണ് ആദ്യാകലങ്ങളില്‍ വ്യാജമാര്‍ഗത്തിലൂടെ നികുതി സ്വീകരിക്കാനുള്ള വഴിയൊരുക്കി നല്‍കിയിരുന്നതെന്ന് പരാതിയുണ്ട്. പിന്നീട് കഴിഞ്ഞവര്‍ഷം പ്രസ്തുത മിച്ചഭൂമി കൈവശം വെച്ച് വരുന്ന പ്രകാശനെന്ന വ്യക്തി ഭൂമി മറിച്ച് വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി വ്യാജ നികുതി രസീത്, കൈവശ സര്‍ട്ടിഫിക്കറ്റ് എന്നിവ തയ്യാറാക്കി മാനന്തവാടി തഹസില്‍ദാരുടെ സീലും വ്യാജ ഒപ്പും പതിച്ച ശേഷം ഭൂമി വാങ്ങാനെത്തിയ ഇടപാടുകാരന് നല്‍കുകയായിരുന്നു.
പ്രസ്തുത രേഖകള്‍ സഹിതം ഇടപാടുകാരന്‍ പയ്യമ്പളളി വില്ലേജ് ഓഫിസില്‍ എത്തിയപ്പോഴാണ് വില്ലേജ് ഓഫിസര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് മാനന്തവാടി തഹസില്‍ദാറെ വിവരം അറിയിക്കുകയായിരുന്നു. പ്രശ്‌നം പഠിച്ച തഹസില്‍ദാര്‍ എന്‍.ഐ ഷാജു കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ കല്‍ര്‍ക്ക് സന്തോഷ് ശിവനാരായണന്‍, വെള്ളമുണ്ട ബാണാസുര ഇറിഗേഷന്‍ പ്രൊജക്ട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അജയ് സിറിള്‍ എന്നിവരെ കളക്ടര്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതോടൊപ്പം വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ മാനന്തവാടി പോലീസിലും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകം നമ്പര്‍ 317/18 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ് അറസ്റ്റിലാകുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടത്തി വരുന്നതായി പോലീസ് വ്യക്തമാക്കി. കൂടാതെ വ്യാജ രേഖ ചമച്ച വെള്ളമുണ്ടിയിലെ ഇസേവ കേന്ദ്രത്തിനെതിരെയും അന്വേഷണം നടത്തും. മുമ്പ് ചെറുകാട്ടൂര്‍, പനമരം വില്ലേജുകളില്‍ അജയ് സിറില്‍ ജോലി ചെയ്തിരുന്നു. പിന്നീട് വൈത്തിരി താലൂക്കിലെ കണിയാമ്പറ്റയിലേക്ക് സ്ഥലം മാറുകയായിരുന്നു. അവിടെ നിന്നും സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഇയ്യാളെ സസ്‌പെന്റ് ചെയ്യുകയും പിന്നീട് ഇയ്യാളെ വെള്ളമുണ്ട ബാണാസുര സാഗര്‍ ഇറിഗേഷന്‍ സെപ്ഷല്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു.
ഇയ്യാള്‍ ജോയിചെയ്ത് വന്നിരുന്ന വില്ലേജുകളുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ ചമച്ച് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണിയുടെ മേല്‍നോട്ടത്തില്‍ അഡീ.എസ്‌ഐ അബ്ദുള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍