ചികില്‍സയ്ക്കൊപ്പം വിനോദവും; നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹൈടെക് പാര്‍ക്കൊരുങ്ങുന്നു
രോഗനിര്‍ണയവും ചികില്‍സയും മാത്രമല്ല, ഇനി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. വികസനത്തില്‍ ഏറെ പിന്നാക്കം നില്ക്കുന്ന വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ഹൈടെക് പാര്‍ക്കൊരുങ്ങുന്നു. ആശുപത്രി വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലാണ് 4,13,034 രൂപയുടെ വിനോദോപാധികള്‍ സ്ഥാപിക്കുക. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് പാര്‍ക്കില്‍ അത്യാധുനിക വിനോദോപാധികള്‍ സ്ഥാപിക്കാനുള്ള ചുമതല. മാര്‍ച്ചില്‍ ടെന്‍ഡര്‍ ഓര്‍ഡര്‍ ലഭിച്ചതു മുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നടന്നുവരികയാണ്. ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ക്ക് തുറന്നുകൊടുക്കും.
ഒരേസമയം ഏഴു കുട്ടികളെ ഉള്‍ക്കൊള്ളുന്ന 2,24,715 രൂപയുടെ മള്‍ട്ടി ആക്റ്റിവിറ്റി പ്ലേ സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. ഒന്നര മീറ്റര്‍ നീളമുള്ള വേവ് സ്ലൈഡ് (45,410 രൂപ), മെറി ഗോ റൗണ്ട് ആനിമല്‍ (40,291 രൂപ), സീസോ (10,240 രൂപ), സ്പ്രിങ് റൈഡല്‍ ഡക്ക് (13,801 രൂപ), വിക്ടോറിയ ബെഞ്ച് (19,032 രൂപ), ബ്രിഞ്ചാല്‍ ബിന്‍ (11,241 രൂപ), ട്രങ്ക് ബിന്‍ (10,907 രൂപ), ഒരേ സമയം മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ഡീലക്സ് ഊഞ്ഞാല് (37,397 രൂപ) എന്നിവയാണ് പാര്‍ക്കിലെ മറ്റ് ആകര്ഷണങ്ങള്.
ആദിവാസി ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ അവരുടെ മക്കളെ ഉദ്ദേശിച്ചാണ് പാര്‍ക്ക് വിഭാവനം ചെയ്തതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. വി പി ദാഹര്‍ മുഹമ്മദ് പറഞ്ഞു. ജില്ലയില്‍ മറ്റെവിടെയും ഇത്തരത്തിലൊരു പാര്‍ക്കില്ലെന്നും പണം മുടക്കി വിനോദ കേന്ദ്രങ്ങളില്‍ പോവാന്‍ കഴിയാത്ത ആദിവാസി കുട്ടികളുടെ മാനസികോല്ലാസത്തിന് പാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈദ്യുതി മുടക്കത്തിന് പരിഹാരമായി ജനറേറ്റര്‍
വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി ഉയര്‍ന്ന കുതിരശക്തിയുള്ള ജനറേറ്റര്‍ സ്ഥാപിക്കുന്നു. സംസ്ഥാനത്താദ്യമായി ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കിയ കുടുംബാരോഗ്യ കേന്ദ്രമാണ് നൂല്‍പ്പുഴയില്‍ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹാരിക്കുന്നതിന്റെ ഭാഗമായാണ്് അഞ്ചുലക്ഷം രൂപ ചെലവില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നത്. ആശുപത്രിയില്‍ സ്ഥാപിക്കുന്ന ജനറേറ്റര്‍ ഉദ്ഘാടനം മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും.ആര്‍ദ്രം പദ്ധതി പ്രകാരം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് നൂല്‍പ്പുഴ പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചത്. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് 1.38 ലക്ഷം രൂപ ഇതിനായി ചെലവിട്ടു. ഇ-ഹെല്‍ത്ത് ഹാര്ഡ്വെയര് സംവിധാനമൊരുക്കാനായി 15 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ഒപി ടിക്കറ്റിനൊപ്പം യുണീക് ഹെല്‍ത്ത് കാര്‍ഡും നല്കുന്നു. രോഗിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തുന്നതു വഴി തുടര്‍ ചികില്‍സ എളുപ്പമാക്കാന്‍ ഇതുവഴി കഴിയുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഇവിടെയുണ്ട്. ലബോറട്ടറി മോഡ്യുലാര്‍ ഫര്‍ണിച്ചര്‍, ഹെമറ്റോളജി-യൂറിന്‍ അനലൈസറുകള്‍, ഫഌറസന്‍സ് മൈക്രോസ്കോപ് തുടങ്ങിയ ഉപകരണങ്ങള്‍ ലാബില്‍ സജ്ജമാണ്. ആദിവാസി ഗര്‍ഭിണികള്‍ക്കായി പ്രതീക്ഷ എന്ന പേരില്‍ ഗര്‍ഭകാല പരിചരണകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍