ഡെപ്യൂട്ടി കലക്ടര്‍ക്ക് സസ്പെന്ഷന്; ഓഫീസുകള്‍ അടച്ചുപൂട്ടി
കല്‍പ്പറ്റ:എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ടി സോമനാഥനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മാനന്തവാടി സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷിനെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഈ പശ്ചാത്തലത്തില്‍ ടി സോമനാഥന്റെ കീഴിലുള്ള താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസ്, കലക്ടറേറ്റിലെ എല്‍എ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഫയലുകള്‍ പിടിച്ചെടുത്ത് ഓഫീസുകള്‍ സീല്‍ ചെയ്തു. കോട്ടത്തറ വില്ലേജില്‍ വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡിന്റെ അധികാരപരിധിയിലാണ് വിവാദഭൂമി. സോമനാഥന് മാനന്തവാടി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഈ ബോര്‍ഡിന് കോട്ടത്തറ വില്ലേജ് പരിധിയിലെ ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ല. എന്നാല്‍ സോമനാഥനുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ദൃശ്യമാധ്യത്തില്‍ വന്നതിനാലാണ് നടപടിയെടുത്തത്. കേസിന്റെ യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ വേണ്ടിയാണിത്. ഇതുസംബന്ധിച്ചുള്ള എല്ലാ രേഖകളും സര്‍ക്കാര്‍ നിയോഗിക്കുന്ന അന്വേഷണോദ്യാഗസ്ഥന് കൈമാറും. സര്‍ക്കാര്‍ ഭൂമി കൈയേറുന്നതു തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കോട്ടത്തറ വില്ലേജിലെ സി.ആര്-44/2018, ജി 3-629/2011 എന്നീ ഫയലുകള്‍ പിടിച്ചെടുത്ത് കലക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. വൈത്തിരി തഹസില്‍ദാരെയും കോട്ടത്തറ വില്ലേജ് ഓഫിസറെയും കലക്ടറേറ്റില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. വിവാദ ഭൂമിയുമായി ബന്ധപ്പെട്ട് ഇടപാടുകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. എങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും ആരോപണവിധേയരായ സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍