ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷക്ക് സാഹചര്യമൊരുക്കണം:എം എസ് എഫ്
പനമരം നീര്‍വാരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ പത്താംതരം വിദ്യാര്‍ത്ഥികളായ നീര്‍വാരം അമ്മാനി പാറവയല്‍ കോളനിയിലെ ബബീഷ്,അമല്‍,അഞ്ഞണിക്കുന്ന് കോല്‍ക്കണ്ടി കോളനിയിലെ അനീഷ് എന്നിവരുടെ പഠനം നിഷേധിക്കുകയും എസ്.എസ്. എല്‍.സി പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സ്കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഈ വിദ്യാര്‍ത്ഥികള്‍ക്ക് വരുന്ന സേ പരീക്ഷ എഴുതാന്‍ സാഹചര്യമൊരുക്കുകയും പരീക്ഷ ഒരുക്കത്തിനായി പ്രസ്തുത സ്കൂളിലെ അധ്യാപകര്‍ ആവശ്യമായ ട്യൂഷന് നല്‍കണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇത് ഉറപ്പ് വരുത്തണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കും. പരിഹാരമായില്ലെങ്കില്‍ നിയമനടപടികളുമായും പ്രക്ഷോഭ പരിപാടികളുമായും എം എസ് എഫ് മുന്നോട്ട് പോവും.
പ്രതിസന്ധികളെ അതിജീവിച്ച് പീനത്തോടുള്ള താത്പര്യത്താല്‍ നടന്ന് കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയിരുന്നത്. ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും എഴുതിയ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കായുള്ള പഠന ക്യാമ്പിലും പങ്കെടുത്തിരുന്നു. പിന്നീട് ഇവരുടെ പേര് വെട്ടിയെന്നും സ്കൂളിലേക്ക് വരേണ്ടതില്ലെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചത് എന്ത് കാരണത്താലാണെന്ന് അറിയില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്കൂളില്‍ നടക്കാറുള്ള സ്പോര്‍ട്സ് മീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് സമ്മാനങ്ങള്‍ നേടി പാഠ്യേതര മേഖലയില്‍ മികവ് പുലര്‍ത്തുന്ന ഈ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതിരുന്നത് തികഞ്ഞ അനീതിയാണെന്ന് എം എസ് എഫ് കുറ്റപ്പെടുത്തി.കൂലിപ്പണിക്ക് പോയി കുടുംബം പോറ്റി ഏറെ പ്രതീക്ഷയോടെ മക്കളെ പഠിപ്പിച്ച രക്ഷിതാക്കള്‍ക്ക് നിരാശ സൃഷ്ടിച്ച ഈ തീരുമാനം കൈക്കൊണ്ട പ്രധാനാധ്യാപകന്, ബന്ധപ്പെട്ട മറ്റ് അധ്യാപകര്‍ എന്നിവര്‍ക്കെതിരെ ശക്തമായ നപടി സ്വീകരിക്കണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് വി പി സി ലുഖ്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, ട്രഷറര്‍ അസീസ് വെള്ളമുണ്ട, മണ്ഡലം പ്രസിഡണ്ടുമാരായ നിയാസ് മടക്കി മല ,ശഫീഖ് അണിയാരത്ത്, ഭാരവാഹികളായ റമീസ് പനമരം, അര്‍ഷാദ്, ഉവൈസ് ,അക്ബര്‍ അഞ്ച് കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വീട് സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍