ഇ - ഹെല്‍ത്തിന് വയനാട് ജില്ലയില്‍ തുടക്കമായി
ആരോഗ്യ സേവനങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കൃത്യമായി നിയന്ത്രണത്തിനും നിര്‍വ്വഹണത്തിനുമായി കേന്ദ്രീകൃത ആരോഗ്യ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യവകുപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ള സാങ്കേതിക വിദ്യാധിഷ്ഠിതമായ സംയോജിത ഡിജിറ്റല്‍ ചട്ടക്കൂടാണ് ഇ ഹെല്‍ത്ത്.
ജനസംഖ്യാപരം, പൊതുജനാരോഗ്യം, പൊതുജനാരോഗ്യസേവനങ്ങള്‍ എന്നിവ സംബന്ധിച്ച് നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിവിവരങ്ങളുടെ ഒരു സംഭരണിയായിരിക്കും ഇ ഹെല്‍ത്ത്. ഇതില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏതൊരു പൗരന്റേയും ആരോഗ്യ വിവരങ്ങള്‍ എല്ലാ ആരോഗ്യസേവനകേന്ദ്രങ്ങളിലേയും സേവന ദാതാക്കള്‍ക്ക് ഉപയോഗിക്കുന്നതിനായി ലഭ്യമാകും. സംയോജിത ആശുപത്രി മാനേജ്മെന്റ് സിസ്റ്റം, രോഗപര്യവേഷണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാക്കും, ആയതിനായി വളരെ ഉയര്‍ന്ന ശേഷിയുള്ള ഇന്റര്‍നെറ്റ് ശൃംഖല വഴി കേരളത്തിലെ എല്ലാ പൊതുമേഖലാ ആശുപത്രികളേയും, കേന്ദ്രീകൃത ആരോഗ്യ സ്ഥിതി വിവര സംഭരണിയും ജനസംഖ്യാവിവര സംഭരണിയുമായും ബന്ധിപ്പിക്കും.
ഇ-ഹെല്ത്തിന്റേ ആദ്യ ഘട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവരശേഖരവും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും. രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും പ്രകടമായ രീതിയില്‍ പ്രയോജനം ലഭ്യമാകുന്ന ആശുപത്രികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്തും. മൊബൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശേഖരിക്കുന്ന പൊതുജനാരോഗ്യം സംബന്ധിച്ച എല്ലാ വിവരങ്ങളും അപ്പപ്പോള്‍തന്നെ സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുകയും തുടര്‍ന്ന് ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വ്യക്തികളുടെ രോഗവും ചികിത്സയും ആരോഗ്യവും സംബന്ധിക്കുന്ന വിവരങ്ങളും തമ്മില്‍ ഡിജിറ്റല്‍ ബന്ധിപ്പിച്ച് ഓരോ വ്യക്തിയുടേയും ആരോഗ്യസംബന്ധമായ പരിപൂര്‍ണ്ണ വിവരങ്ങള്‍ ഈ പദ്ധതി വഴി ഉറപ്പാക്കുന്നു.
ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധയോ പരിചരണമോ ആവശ്യമെങ്കില്‍ ആ വിവരങ്ങള്‍ കേന്ദ്രീകൃത കമ്പ്യൂട്ടറില്‍ നിന്ന് തിരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ടാബിലേക്ക് സ്വയമേവ മെസേജ് എത്തുന്ന സംവിധാനവും ഇതിലുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, നിത്യരോഗികള്‍ എന്നിവര്‍ക്ക് ലഭിക്കേണ്ട എല്ലാ ആരോഗ്യ സേവനങ്ങളും വിവരകൈമാറ്റത്തിലൂടെ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയും.
സാംക്രമിക രോഗങ്ങളുമായി ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ വാസസ്ഥലം, കുടിവെള്ളത്തിന്റെ സ്രോതസ്സ്, എന്നിങ്ങനെയെല്ലാ വിവരങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ ടാബിലേക്കെത്തുന്നതിനാല് കൃത്യമായ സ്ഥലം കണ്ടെത്തി നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ സാധിക്കും.
ഇ-ഹെല്‍ത്ത് ഡാറ്റാ ബേസില്‍ ഒരു വ്യക്തിയുടെ ആധാര്‍ ഉള്‍ക്കൊള്ളിക്കുന്നതോടെ ആ വ്യക്തി ഇതില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും വ്യക്തിഗത യൂനിക്ക് ഹെല്‍ത്ത് ഐഡന്റിന്റി നമ്പര്‍ ലഭിക്കുകയും ചെയ്യുന്നു. വിവരശേഖരണത്തിലൂടെയോ. ആശുപത്രികളില്‍ ഏര്‍പ്പെടുത്തുന്ന രജിസ്ട്രേഷന് കൗണ്ടറിലൂടെയോ ആണ് വ്യക്തികളുടെ ആധാര്‍ നമ്പര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇത്തരത്തില്‍ രോഗികളുടെ എല്ലാ വിവരങ്ങളും നേരത്തെത്തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ഒ.പി.ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, എക്സ്റേ എന്നിങ്ങനെ എല്ലാ സ്ഥലങ്ങളിലും ടോക്കണ്‍ അടിസ്ഥാനത്തിലുള്ള ക്യൂ സമ്പ്രദായം നിലവില്‍ വരികയും ഡോക്ടര്‍മാരുടെ കുറിപ്പടി നെറ്റവര്‍ക്ക് വഴി ഫാര്‍മസി, ലബോറട്ടറി, എക്സ്റേ കൗണ്ടറുകളില്‍ അപ്പപ്പോള്‍ എത്തുകയും ടെസ്റ്റ് റിസള്‍ട്ടുകള്‍ ഡോക്ടര്‍മാരുടെ മുമ്പിലെ കമ്പ്യൂട്ടറില്‍ തല്‍സമയം ലഭ്യമാകുകയും ചെയ്യുന്നു.
വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകള്‍ ഈ പദ്ധതി നടപ്പിലാക്കിയ ഏതൊരു ആശുപത്രിയിലും ലഭ്യമാകുന്നതിനാല്‍ അവിടങ്ങളില്‍ തുടര്‍ ചികിത്സക്ക് വേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ മുമ്പിലിരിക്കുന്ന രോഗിയുടെ പൂര്‍ണ്ണമായ രോഗചികിത്സാ സംഗ്രഹം ഞൊടിയിടയില്‍ തന്നെ ലഭ്യമാകുന്നു.
കേന്ദ്ര, കേരള സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഏറ്റവും അനുയോജ്യമായ പദ്ധതിയുടെ പ്രയോജനം വ്യക്തികള്‍ക്ക് ലഭ്യമാക്കുവാന്‍ ഇതിലൂടെ കഴിയും. ഇതിനായി ഒരുക്കുന്ന ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടലില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന സേവനങ്ങളെകുറിച്ചുള്ള സര്‍വ്വ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കും. കൂടാതെ വെബ് പോര്‍ട്ടല്‍, മൊബൈല്‍ ഫോണ്‍, ആശുപത്രികളില്‍ സ്ഥാപിക്കുന്ന കിയോസ്ക്കുകള്‍ എന്നിവ വഴി മുന്‍കൂട്ടി ഒ.പി.ടോക്കണുകള്‍ എടുക്കുവാനുള്ള സൗകര്യവും ലഭ്യമാകും.
കൂടാതെ ആശുപത്രികളിലെ ഫാര്‍മസികളില്‍ മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാകുന്നതിനാല്‍ ആശുപത്രികളിലെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുവാനും കഴിയും.
ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുളള ഇ ഹെല്‍ത്ത് രജിസ്ട്രേഷന് ക്യാമ്പ് മാര്‍ച്ച് 19 ന് ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആരംഭിച്ചു. ഏപ്രില്‍ 13 വരെ തുടരുന്ന ക്യാമ്പുകളില്‍ എത്തി ജില്ലയിലെ മുഴുവന്‍ ആളുകളും ഇ - ഹെല്‍ത്ത് രജിസ്ട്രേഷന് സമ്പൂര്‍ണ്ണമാക്കുന്നതിനുളള യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍