വീട്ടില്‍ വെച്ച് പ്രസവിച്ച ആദിവാസി യുവതി മരണപ്പെട്ടു ; കുഞ്ഞിന് കുഴപ്പമില്ല; പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അധികൃതരറിയാതെ വീട്ടിലേക്ക് തിരികെ പോയതായിരുന്നു
തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി വെള്ളറ കോളനിയിലെ സുമേഷിന്റെ ഭാര്യ സുചിത്ര (22)യാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി വീട്ടില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്കിയ സുചിത്ര ഇന്ന് രാവിലെയോടെ അവശനിലയിലാകുകയും തുടര്‍ന്ന് ജില്ലാശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയുമായിരുന്നു. ഈ മാസം 22 ന് പുലര്‍ച്ചെ പ്രസവത്തിനായി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച സുചിത്ര അധികൃതരുടെ കണ്ണ് വെട്ടിച്ച് അന്ന് തന്നെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു.
ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് വീട്ടില്‍ വെച്ച് സുചിത്ര പ്രസവിക്കുന്നത്. പെണ്കുഞ്ഞിനായിരുന്നു ജന്മം നല്‍കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ഭക്ഷണം കഴിച്ചതിന് ശേഷം തളര്‍ച്ച അനുഭവപ്പെട്ട സുചിത്രയെ ഒമ്പതരയോടെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരികയും യാത്രാ മധ്യേ മരിക്കുകയുമായിരുന്നു. രക്തക്കുറവാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതായും കൂടുതല്‍ പരിധോനക്കായി ആന്തരിക അവയങ്ങളുടെ സാമ്പിളുകള്‍ ലാബിലേക്കയച്ചതായും തിരുനെല്ലി എസ്.ഐ ബിജു ആന്റണി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ധേഹം ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
നാല് കിലോയോളം തൂക്കമുള്ള കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യത്തോടെ ജില്ലാശുപത്രി ശിശുരോഗ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയാണ്. സുമേഷ് സുചിത്ര ദമ്പതികള്‍ക്ക് മൂന്ന് വയസു പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍