ഭക്ഷണം,പാര്‍പ്പിടം എന്നിവയ്ക്ക് ഊന്നല്‍ നല്കി മാനന്തവാടി നഗരസഭാ ബജറ്റ്.
മാനന്തവാടി:വിശപ്പ് രഹിത മാനന്തവാടിയായും ഭവനരഹിത മാനന്തവാടിയായും പ്രഖ്യാപിച്ച് മാനന്തവാടി നഗരസഭ ബജറ്റ്.നഗരസഭക്ക് സൗകര്യപ്രദമായ സ്ഥലം വാങ്ങുന്നതിനും കെട്ടിട നിര്‍മ്മാണത്തിനുമായി 12 കോടി ചിലവ് പ്രതീക്ഷികുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്സണ്‍ പ്രദീപശശി അവതരിപ്പിച്ചത്.92 കോടി 62 ലക്ഷത്തി 96134 രൂപ വരവും 92 കോടി 20 ലക്ഷത്തി 50875 രൂപ ചിലവും 42 ലക്ഷത്തി 45 അയ്യായിരത്തി 259 രൂപ മിച്ചവുമുള്ള ബജറ്റാണ് പ്രദിപ ശശി അവതരിപ്പിച്ചത്.അതേസമയം ബജറ്റ് യോഗം പ്രതിപക്ഷം ബഹിഷ്ക്കരിക്കുകയും ചെയ്തു.
രാവിലെ ബജറ്റ് അവതരണത്തില്‍ സ്വാഗത പ്രസംഗം തുടങ്ങിയ സമയം കഴിഞ്ഞ ദിവസത്തെ കയ്യാങ്കളിയില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയും ബജറ്റ് യോഗം ബഹിഷ്ക്കരിക്കുകയുമായിരുന്നു.എന്നാല്‍ ഭരണപക്ഷം ബജറ്റ് അവതരണവുമായി മുന്നോട്ട് പോവുകയും ചെയ്തു. വിശപ്പ് രഹിത മാനന്തവാടിക്ക് 10 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.നഗരസഭയില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ രണ്ടായിരത്തോളം ഭവനരഹിതര്‍ക്ക് പി.എം.എ.വൈ ,ലൈഫ് പദ്ധതിയിലൂടെ ഭവന നിര്‍മ്മാണത്തിനായി 8 കോടി രണ്ട് ലക്ഷത്തി 58 400 രൂപ വകയിരുത്തിയിട്ടുണ്ട്.ചൂട്ടക്കടവിലെ ഗ്യാസ് ക്രിമിറ്റോറിയം യാഥാര്‍ത്ഥ്യമാക്കുന്നതിനായി 55 ലക്ഷത്തി 45000 രൂപയും. അയ്യങ്കാളി തൊഴില്‍ദാന പദ്ധതിയില്‍ 37 കോടി 95 ലക്ഷം രൂപയുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി നാല് കോടി ഒരു ലക്ഷത്തി 85000 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.നഗരസഭയില്‍ സ്ത്രിപക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിനിയി ഷീ ലോഡ്ജ് സംവിധാനത്തിന് 60 ലക്ഷം രൂപയും ബജറ്റില്‍ മാറ്റി വെച്ചിട്ടുണ്ട് (പ്രസംഗം) കുടുംബശ്രി ബസാര്‍, തെരുവ് കച്ചവടകരുടെ പുനരധിവാസം, നഗര ഉപജീവന കേന്ദ്രങ്ങള്‍, ബഡ്സ് സ്കൂള്‍, ആദിവാസി ശാക്തീകരണം, കാര്‍ഷിക മേഖലകെല്ലാം തന്നെ ബജറ്റില്‍ വേണ്ടത്ര പരിഗണന നല്‍കിയിട്ടുണ്ട് .
ബജറ്റ് ഉള്ളടക്കം:
വിശപ്പ് രഹിത മാനന്തവാടിയ്ക്കായി സുഭിക്ഷം പദ്ധതി നടപ്പാക്കുകയും ജില്ലാ ആശുപത്രിയിലെ രാത്രി ഭക്ഷണ വിതരണ പദ്ധതി കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യും. ഇതിന്നായി 10 ലക്ഷം രൂപ വകയിരുത്തി.
ഭവനരഹിതരില്ലാത്ത മാനന്തവാടി എന്ന മാനിഫെസ്റ്റോ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ ഭവനരഹിതര്‍ക്കും മാന്യവും, വാസയോഗ്യവുമായ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 80258400/- രൂപയുടെ പദ്ധതി. 972 വീടുകള്‍ 2018-19-ല്‍ പൂര്‍ത്തീകരിക്കും.
ഹരിതനഗരം- സുന്ദരനഗരം പദ്ധതിയിലൂന്നി മാനന്തവാടിക്കാരുടെ ചിരകാല സ്വപ്നമായ ഗ്യാസ് ക്രമിറ്റോറിയം പൂര്‍ത്തീകരിക്കാന്‍ 5545000/-രൂപയുടെ പ്രവൃത്തി.
പ്ലാസ്റ്റിക്കിനെതിരെയുള്ള ഒരു ചുവട് വെപ്പ് ക്യാമ്പെയിന്റെ തുടര്‍ച്ചയായി പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനായി 25 ലക്ഷം രൂപ.
ഹരിതകേരള മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഉറവിട സംസ്കരണം ഉറപ്പ് വരുത്തുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിനുമായി ഹരിതകര്‍മ്മസേന പ്രവര്‍ത്തനം ഏപ്രില്‍ 1 മുതല്‍. പദ്ധതിക്കായി 5043342/-രൂപ.
മാനന്തവാടി പുഴ സംരക്ഷണത്തിനായി എന്റെ പുഴ എന്റെ ജീവന് പദ്ധതി. ഇതിന്റെ ഭാഗമായി പുഴനടത്തം, സാംസ്കാരിക സദസ്സുകള്‍, ശാസ്ത്രീയ പഠനങ്ങള്‍.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യുന്നതിന് 10 ലക്ഷം രൂപ.
ചൂട്ടക്കടവ് ഗ്യാസ് ക്രമിറ്റോറിയത്തിന് ചുറ്റും സ്മൃതിവനം പദ്ധതി.
നാടിന്റെ വൃത്തിയും ഭംഗിയും വീണ്ടെടുക്കുന്നതിനും മാനന്തവാടി നഗരത്തെ ഹരിതാഭമാക്കാന്‍, റോഡുകളുടെ വശങ്ങള്‍ക്ക് തണലും, സൗന്ദര്യവുമാകാന് പാരിസ്ഥിതിക പ്രവര്‍ത്തനമായ പാതയോരങ്ങള്‍ക്ക് തണല്‍.
വീരകേരള വര്‍മ്മ പഴശ്ശിരാജാവിന്റെ സ്മരണ പുതുക്കാന്‍, ധീരസമര ചരിത്രങ്ങള്‍ വര്‍ത്തമാനകാലത്ത് സംവദിക്കപ്പെടുന്നതിന് നവംബര്‍ 15 മുതല്‍ 30 വരെ പഴശ്ശിപക്ഷാചരണം.
നല്ല സിനിമകള്‍ കാണാനും സംവദിക്കാനും നഗരസഭയുടെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവല്‍.
ലളിതകലാ അക്കാദമിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെയും മാനന്തവാടി കാര്‍ണിവല്‍ ഗ്രാഫിറ്റി.
കൃഷി അനുബന്ധ മേഖലകളുടെ വളര്‍ച്ചക്കായി..
ആരോഗ്യമുള്ള
ജീവിതത്തിന്
പോഷകസമൃദ്ധമായ ഭക്ഷണം വേണം
പോഷക സമൃദ്ധമായ ഭക്ഷണത്തിന്
ധാന്യങ്ങള്‍ വിളയുന്ന കൃഷിഭൂമി വേണം
ധാന്യങ്ങള്‍ വിളയുന്ന
കൃഷി ഭൂമിക്കായി
ആരോഗ്യമുള്ള മണ്ണ് വേണം
ആരോഗ്യകരമായ മണ്ണിന്
ജലം വേണം
അദ്ധ്വാനം വേണം.
സംരക്ഷണം വേണം
ഇങ്ങനെ സമഗ്രമായ ലക്ഷ്യത്തിലൂന്നി നെല്‍കൃഷി പ്രോത്സാഹനം, തരിശ്നില കൃഷി, പാല് ഉദ്പാദക ബോണസ്, പൊലിവ് കാര്‍ഷികോത്സവം തുടങ്ങി ഒട്ടനവധിയായ പദ്ധതികള്‍.
ഷീലോഡ്ജ് -
ജന്മദാത്രികള് സ്ത്രീകള്‍..
കര്‍മ്മനേത്രികള്‍ സ്ത്രീകള്‍
ശര്‍മ്മഹേതുക്കള്‍ സ്ത്രീകള്‍ ..
ധര്‍മ്മസേതുക്കള്‍ സ്ത്രീകള്‍.. (ഉള്ളൂര്‍-ചിത്രശാല)
ഈ നഗരസഭ സ്ത്രീകളെ ബഹുമാനിക്കുന്നു. നഗരസഭയ്ക്കുള്ളില്‍ സ്ത്രീപക്ഷസംവിധാനങ്ങള് ഒരുക്കുന്നതില്‍ ഏറെ പ്രാധാന്യം കാണുന്നു. ഇതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയില്‍ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കുവേണ്ടി എത്തിച്ചേരുന്ന സ്ത്രീകള്‍ക്കായി ഷീ ലോഡ്ജ് സ്ഥാപിക്കുന്നു. ദീര്‍ഘകാല ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി മാനന്തവാടി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസവും മറ്റ് സൗകര്യങ്ങളും നല്കുന്ന സ്ത്രീപക്ഷ ഇടമായിരിക്കുമിത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മാനന്തവാടി നഗരസഭ ഷീ ലോഡ്ജിനായി 60 ലക്ഷം രൂപ നീക്കിവെക്കുന്നു.
ആഗോള ശ്രദ്ധയിലേക്ക് നടന്നുകയറിയ കുടുംബശ്രീ പ്രസ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ മാനന്തവാടിയില്‍ കുടുംബശ്രീ ബസാര്‍ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഗരസഭയുടെ സജീവ പിന്തുണയുമായി ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ.
നഗരഉപജീവന മിഷന് പദ്ധതിയിലൂന്നി തെരുവ് കച്ചവടക്കാരുടെ പുനരധിവാസം, സഹായ പദ്ധതികള്‍, നഗര ഉപജീവന കേന്ദ്രങ്ങള്‍.
ആദിവാസി വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ ആരോഗ്യം എന്ന ലക്ഷ്യത്തിലൂന്നി തെളിമ പദ്ധതി.
സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, മാനസിക ആരോഗ്യം, ജീവിതശൈലി, ജീവിത നൈപുണി എന്നിവ ശക്തിപ്പെടുത്തല്‍, സ്ഥിരം തൊഴില്‍ ലഭ്യമാക്കല്‍ എന്നിവയ്ക്കായി വിവിധ പദ്ധതികള്‍.
വ്യത്യസ്തങ്ങളായ ആദിവാസി ഭക്ഷ്യവിഭവങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും വിപണനം നടത്തുന്നതിനുമായി ട്രൈബല്‍ എത്നിക് ഫുഡ്കോര്‍ട്ട്.
വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി വിവിധ പദ്ധതികള്‍.
നഗരസഭയിലെ വിദ്യാലയങ്ങള്‍ക്ക് ഹൈടെക് ക്ലാസ്മുറികള്, മെയിന്റനന്‍സ്, ഫര്‍ണ്ണിച്ചറുകള്‍ എന്നിവയ്ക്കും പഠന ക്യാമ്പുകള്‍, പരിശീലനങ്ങള്‍, കൗമാര ശാക്തീകരണം എന്നിവയ്ക്കുമായി 5600000/-രൂപ.
ഗവ.ഹൈസ്കൂള്‍ ഓപണ്‍ ഓഡിറ്റോറിയം. 25 ലക്ഷം രൂപ
ഗവ.യു പി സ്കൂള്‍ ഓപണ്‍ ഓഡിറ്റോറിയം രണ്ടാം ഘട്ടത്തിനായി 5 ലക്ഷം രൂപ.
കുറുക്കന്മൂല ജി എല്‍ പി സ്കൂള്‍ മിനി ഓഡിറ്റോറിയം.
വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തല്‍, പ്രതിഭാ സംഗമം പദ്ധതികള്‍.
അടക്കിവെക്കലിന്റെ ലോകത്ത് നിന്ന് തുറന്ന് പറച്ചിലിന്റെ ലോകത്തേക്ക് സ്ത്രീജനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ സ്ത്രീ സൗഹൃദ നഗരസഭയായി മാനന്തവാടിയെ മാറ്റുന്നതിന്റെ ഭാഗമായി സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് സംവിധാനം.
ആരോഗ്യ രംഗത്ത് പുത്തനുണര്‍വ്വായി നഗരസഭയിലെ ആയുര്‍വ്വേദ, അലോപ്പതി, ഹോമിയോ ഡിസ്പെന്‍സറികളും, വയോമിത്രം ക്ലിനിക്കും ഒരു കുടക്കീഴില്.
സോളാര്‍ ക്യാമ്പസ് പദ്ധതിയിലൂടെ നഗരസഭയിലെ വിദ്യാലയങ്ങള്‍ സോളാര്‍ ഊര്‍ജ്ജത്തിലേക്ക്.
ടൂറിസം രംഗത്ത് സര്‍വ്വീസ് പ്രൊവൈഡറായി മാറുന്ന മാനന്തവാടിയ്ക്കായി പ്രിയദര്‍ശിനി, കുറുവ ടൂറിസം സോണുകള്‍.
കൂടല്‍ക്കടവ് മുതല്‍ കുറുവ വരെയും, ചങ്ങാടക്കടവ് മുതല്‍ വള്ളിയൂര്‍ക്കാവ് വരെയും ഗ്രീന്‍ വോക്വേ.
ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താനായി മാനന്തവാടി കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണവും എസ് ടി കോര്‍പ്പസ് ഫണ്ടില്‍ 8015000/- രൂപയുടേതുമായ പദ്ധതികള്‍.
എം എല്‍ എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ച് കല്ലുമൊട്ടംകുന്ന് കുടിവെള്ള പദ്ധതി.
മാനന്തവാടി മാസ്റ്റര്‍പ്ലാനിനെ അടിസ്ഥാനമാക്കി റോഡ്, ഗതാഗതമേഖലയില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍. ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും, പുതിയ റോഡുകളുടെ നിര്മ്മാണത്തിനം, കോണ്‍ക്രീറ്റ് നടപ്പാതകള്‍ നിര്‍മ്മിക്കുന്നതിനുമായി 40185000/-രൂപ.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ മാനന്തവാടി ചൂട്ടക്കടവില്‍ ആധുനിക രീതിയിലുള്ള കണ്വെന്ഷന് സെന്റര്‍.
വൈവിധ്യമാര്‍ന്നതും നൂതമായതും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിരവധി പദ്ധതികളാണ് 926296134/- കോടി രൂപ വരവും, 922050875/- കോടി രൂപ ചെലവും 4245259/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബജറ്റ് അവതരണ യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി ടി ബിജു, ശാരദാ സജീവന്, ലില്ലി കുര്യന്, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കൗണ്‍സിലര്‍മാരായ എ ഉണ്ണികൃഷ്ണന്, അബ്ദുള്‍ ആസിഫ്, സീമന്തിനി സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍