വിനോദിന്റെ മരണം: വിശദമായ അന്വേഷണം നടത്തും; ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും :ഡിവൈഎസ്പി കെഎം ദേവസ്യ
വനപാലകരുടെ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ടശേഷം ആത്മഹത്യ ചെയ്ത ആദിവാസി യുവാവ് വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും, പോലീസ് സ്വീകരിച്ച പ്രാഥമിക നടപടികളുമായി ബന്ധപ്പെട്ടും അന്വേഷിക്കുമെന്നും മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ വിനോദിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്കി. ഇതേതുടര്‍ന്ന് നാട്ടുകാര്‍ നടത്തിവന്ന പ്രതിഷേധസമരം താല്‍ക്കാലികമായി പിന്‍വലിച്ചു. പുല്‍പ്പള്ളി സിഐ റജീന കെ ജോസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തായായി വരികയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിരിന്നു.
വിനോദിനെ വെടിവെച്ച കര്‍ണ്ണാടക വനംവകുപ്പ് വാച്ചറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചും, പോലീസ് വനംവകുപ്പ് കാരോട് ഒത്ത് ചേര്‍ന്ന് സംഭവം ഒതുക്കി തീര്ക്കുകയായിരുന്നൂവെന്നും ആരോപിച്ച് ഇന്ന് രാവിലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥന് സ്ഥലത്തെത്താതെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ 9 മണിയോടെ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന ഉറപ്പ് നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ മൃതദേഹ പരിശോധനക്കായി പോലീസിനെ അനുവദിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുല്‍പ്പള്ളി, കേണിച്ചിറ,ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ എസ്ഐ മാരടക്കമുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍