ടൂറിസം കേന്ദ്രങ്ങളിലെ നിര്‍മ്മാണങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണം: എഐവൈഎഫ്
കല്‍പ്പറ്റ: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നടത്തിയതും നടത്തുന്നതുമായ നിര്‍മ്മാണങ്ങളില്‍ വന്‍ അഴിമതിയുണ്ടെന്നും ഇക്കാര്യം വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്നും എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ കുറുവ ദ്വീപ്, കാന്തന്‍പാറ, പൂക്കോട്, കര്‍ലാട്, പഴശിപാര്ക്ക് എന്നിവിടങ്ങളില്‍ ടൂറിസം വികസനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച നടത്തിയതും പൂര്‍ത്തിയാകാനിരിക്കുന്നതുമായ പദ്ധതികളിലാണ് അഴിമതിയെന്ന് എഐവൈഎഫ്.ജില്ലയില്‍ ടൂറിസം പ്രമോഷന് കൗണ്‍സിലിനു കീഴിലെ പ്രവൃത്തികള്‍ ജില്ലാ നിര്‍മിതി കേന്ദ്രം, സില്‍ക്, കിഡ്കോ, എഫ്ഐടി എന്നീ ഏജന്‍സികള്‍ക്കാണ് നല്‍കുന്നത്. ഈ ഏജന്‍സികള്‍ പ്രവൃത്തികള്‍ ഏറ്റെടുത്തശേഷം പുറമേയുള്ളവരെ ഏല്‍പ്പിക്കുകയാണ്. നിര്‍മാണങ്ങളില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ത്തന്നെ ഇടപെടാന്‍ ടൂറിസം കേന്ദ്രങ്ങളിലെ മാനേജര്‍മാര്‍ തയാറാകാത്ത സ്ഥിതിയാണുള്ളത്. വേലിതന്നെ വിളവു തിന്നുന്ന അവസ്ഥയും ഡിടിപിസിയിലുണ്ടെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. കുറുവ ദ്വീപില്‍ ബാധകമാക്കിയ ടൂറിസം നിയന്ത്രണം തുടരണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു ഐസക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലെനിന് സ്റ്റന്‍സ് ജേക്കബ്, ബിജു കിഴക്കേടം, അലക്സ് ജോസ്, സന്ധ്യ വിനോദ്, മഹേഷ് പനമരം, റിജോഷ് ബേബി, മുജീബ് മൊട്ടത്ത്, എം.ആര്. അഖില്‍, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍