കരള്രോഗിയെ ചികിത്സിച്ചതില്‍ ഗുരുതര പിഴവെന്ന് ആരോപണം; ആയുര്‍വേദ ഡോക്ടര്‍ക്കും,സ്ഥാപനത്തിനുമെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്;ആരോപണം വാസ്തവവിരുദ്ധമെന്ന് ഡോക്ടര്‍
കാട്ടിക്കുളം:സ്വകാര്യ സ്ഥാപനത്തിലെ ചികിത്സയെ തുടര്‍ന്ന് ഭര്‍ത്താവ് മരണാസന്നനായെന്ന പരാതിയുമായി ഭാര്യ തിരുനെല്ലി പോലീസില്‍ പരാതി നല്കി. പാല്‍വെളിച്ചം ആയുര്‍വേദ യോഗവില്ലായിലെ ഡോക്ടര്‍ വിപിനെതിരെയാണ് കാട്ടിക്കുളം സ്വദേശിയായ ഹരിദാസിന്റെ ഭാര്യ ഓമന ഹരിദാസ് പരാതി നല്‍കിയത്. കരള്‍ രോഗം മാറ്റിത്തരാമെന്ന ഉറപ്പ് നല്കി തങ്ങളെ വഞ്ചിച്ചതായും, ഇപ്പോള്‍ രോഗം മൂര്‍ഛിച്ച് അര്‍ബുദമായി രോഗി മരണാവസ്ഥയിലാണെന്നുമാണ് പരാതി. ഇത് സംബന്ധിച്ച് ഹരിദാസിന്റെ ചകിത്സയ്ക്ക് മുന്നേയുള്ള ഫോട്ടോയും, ശേഷമുള്ള ഫോട്ടോയും സഹിതം സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരാതി വാസ്തവിരുദ്ധമാണെന്നും കഴിഞ്ഞമാസം ഡിസ്ചാര്‍ജ്ജായ രോഗിയാണ് ഹരിദാസെന്നും, കൃത്യമായി നോക്കേണ്ടിയിരുന്ന പഥ്യത്തില്‍ വീഴ്ചവരുത്തിയതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും ഡോ.വിപിന്‍ വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ അസുഖത്തിന്റെ ചികിത്സയിലിരിക്കെ വയനാട് പാല്വെളിചം ആയുര്‍വേദ യോഗവില്ലായിലെ ഡോക്ടര്‍ വിപിനും യോഗവില്ലയുടെ എം ഡി അജയകുമാരും കരളിന്റെ അസുഖം 43 ദിവസം കൊണ്ട് സുഖപ്പെടുത്താമെന്നു പറഞ്ഞു യോഗവില്ലായില് വിളിച്ചു വരുത്തി മാസങ്ങളോളം ചികിത്സ നടത്തിയെന്നും, എന്നാല്‍ ചികിത്സാപിഴവുമൂലം രോഗം തുടര്‍ ചികിത്സ നടത്തിയാലും ശരിയാക്കാന്‍ പറ്റാത്ത വിധമാക്കിയതായും ഹരിദാസിന്റെ ഭാര്യ ഓമന പറയുന്നു. നിലവില്‍ ഹരിദാസ് മരണോന്മുഖനായി ജില്ലാശുപത്രിയില്‍ കഴിയുകയാണ്.
രണ്ടു പെണ്‍കുട്ടികളും 30 സെന്റ് സ്ഥലവും മാത്രമാണ് തനിക്ക് ഉള്ളതെന്നും തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഭര്‍ത്താവ് മരണത്തോട് മല്ലടിച്ചു കഴിയുകയാണെന്നും ഓമന പറയുന്നു. തങ്ങള്‍ക്ക് ഈ അവസ്ഥ വരുത്തിയ വരുത്തിയ ആയുവേദ യോഗവില്ലായിലെ ഡോക്ടര്‍ വിപിണിനെയും എംഡി അജയകുമാറിനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടി ഏവരും സഹായിക്കണമെന്നാണ് ഓമനയുടെ അഭ്യര്‍ത്ഥന. ഇതുമായി ബന്ധപ്പെട്ട് തിരുനെല്ലി പോലീസ് സ്റ്റേഷനിലും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഓമനയുടെ ബന്ധക്കളുടെയാണ് പ്രസ്തുത യോഗവില്ലയെന്നും, തികച്ചും സൗജന്യമായി അവര്‍ക്ക് ചികിത്സ നല്‍കുകയാണ് തങ്ങള്‍ ചെയ്തതെന്നും ഡോ.വിപിന്‍ ഓപ്പണ്‍ ന്യൂസറോട് വ്യക്തമാക്കി. കരള്‍ രോഗം ചികിത്സിച്ച് ഭേദമാക്കാമെന്നുള്ള ഉത്തമ ബോധ്യം തങ്ങള്ക്കുണ്ടായിരുന്നൂവെന്നും ചികിത്സയില്‍ ഹരിദാസിന് നല്ല മാറ്റം വന്നിരുന്നതായും ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഇടയ്ക്ക് ചികിത്സയവസാനിപ്പിച്ച് ഹരിദാസ് വീട്ടിലേക്ക് പോയെന്നും പിന്നീട് അവിടെ വെച്ച് പഥ്യം തെറ്റിയതോടെയാണ് കാര്യങ്ങള്‍ വഷളായതെന്നും ഡോ.വിപിന്‍ വ്യക്തമാക്കി. ഹരിദാസിന്റെ മകള്‍ യോഗവില്ലയിലെ ജീവനക്കാരിയാണ്. അതുകൊണ്ടുതന്നെ ചികിത്സയില്‍ എന്തെങ്കിലും പിഴവുണ്ടായിരുന്നൂവെങ്കില് ആദ്യമേതന്നെ അവര്‍ക്ക് ചികിത്സ നിര്ത്തിപോകാമായിരുന്നു. എല്ലാത്തിലുമപരി തങ്ങളുടെ ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ ഒരു മാസത്തിനുശേഷം ആരോപണവുമായി വന്നിരിക്കുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണെന്നും ഡോക്ടര്‍ വിപിന്‍ വ്യക്തമാക്കി.
ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയവഴി പരാതിക്കാര്‍ നടത്തിവരുന്ന വ്ാജപ്രചരണങ്ങള്ക്ക് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംസ്ഥാന സംഘടന നടപടി സ്വീകരിക്കുമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.ജില്ലാശുപത്രിയില്‍ കഴിഞ്ഞുവരുന്ന ഹരിദാസിന്റെ ആരോഗ്യനില അത്യധികം വഷളായിക്കൊണ്ടിരിക്കുകയാണ്. പാല്‍വെളിച്ചം കുറുവ ദ്വീപിന് സമീപം കച്ചവടം നടത്തിവന്നിരുന്ന ഹരിദാസ് അസുഖത്തിന് ശേഷം സാമ്പത്തികമായി ഏറെ തകര്‍ന്ന അവസ്ഥയിലുമാണ്. അദ്ധേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങളുെട ഗതിയെന്താകുമെന്ന ആവലാതിയാണ് ഹരിദാസിന്റെ ഭാര്യ ഓമന പങ്കുവെക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍