ക്ഷേത്രോത്സവത്തിനിടെ കതിനപൊട്ടിയുണ്ടായ അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു; 2 പേര്‍ക്കെതിരെ പോലീസ് കേസ്
മാനന്തവാടി:കൊയിലേരിയിലെ സോണി ഫര്‍ണിച്ചര്‍ ഷോപ്പിലെ ആശാരിപണിക്കാരനായ ഊര്‍പ്പള്ളി ചോലവയല്‍ കോളനിയിലെ ശിവന് എന്ന ഗണേഷ് ബാബു (28) വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.മാര്‍ച്ച് 02 ന് പിലാക്കാവ് വിളനിലം ശ്രീഭഗവതി ക്ഷേത്രോത്സവത്തിനിടെയായിരുന്നു അപകടം. തിരികൊളുത്തുന്നതിനിടെ കതിന മറിഞ്ഞുവീണ് പൊട്ടുകയും സമീപത്തെ വെടിമരുന്നിന് തീപിടിക്കുകയും ചെയ്തതാണ് അപകടകാരണം. കൂടെയുണ്ടായിരുന്ന കുഴിനിലം ഗോദാവരി കോളനിയിലെ ജയനും (34) നിലവില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പിലാക്കാവ് സ്വദേശികളായ വിജയന്, ചന്തു എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മാര്‍ച്ച് 02 വെള്ളിയാഴ്ച രാത്രി 08 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരേയും ആദ്യം ജില്ലാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ജയന്റെ നിലയും ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കുങ്കന്, ലക്ഷ്മി എന്നിവരാണ് മരിച്ച ഗണേഷിന്റെ മാതാപിതാക്കള്‍. വത്സലയാണ് ഭാര്യ. സായന്ദ് ഏക മകനാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലൈസന്‍സില്ലാതെയും അശ്രദ്ധമായും വെടിമരുന്ന് കൈകാര്യം ചെയ്തതിന് പിലാക്കാവ് സ്വദേശികളായ വിജയന്, ചന്തു എന്നിവര്‍ക്കെതിരെ ഐപിസി 286, എക്സ്പ്ളോസിന് ആക്ട് 9ആ (1) (യ) വകുപ്പുകള്‍ മാനന്തവാടി പോലീസ് കേസെടുത്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍